ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശിലെ 16 ജില്ലകളിലായി 870 വില്ലേജുകൾ ദുരിതബാധിതം. ഡൽഹിയിലും ഗുരുഗ്രാമിലും ജനജീവിതം സ്തംഭിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതിബന്ധം തകരാറിലാവുകയും ഗതാഗതം നിലക്കുകയും ചെയ്തു.
ജമ്മു-കശ്മീരിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. 270 കിലോമീറ്റർ നീളമുള്ള ഈ റോഡിലെ യാത്ര നിലച്ചതോടെ കശ്‌മീർ ഒറ്റപ്പെട്ടു.
ഡൽഹിയിലെയും, സമീപപ്രദേശങ്ങളിലെയും താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. റോഡുകൾ പലതും മുങ്ങിയതോടെ നഗരത്തിൽ വൻഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അയനഗർ കാലാവസ്ഥ കേന്ദ്രത്തിൽ 24 മണിക്കൂറിനിടെ 122.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സഫ്‌ദർജംഗ് നിരീക്ഷണകേന്ദ്രത്തിലും കനത്ത മഴ രേഖപ്പെടുത്തി.
ഗുരുഗ്രാമിലും സ്ഥിതി വ്യത്യസ്തമല്ല, റോഡുകളും നഗരത്തിലെ പാർക്കുകളുമെല്ലാം വെള്ളത്തിനടിയിലാണ്. ഉത്തർപ്രദേശിലെ 16 ജില്ലകളിലായി 870 വില്ലേജുകളാണ് പ്രളയബാധിതമായി കണക്കാക്കപെടുന്നത്. മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകി.
വരുന്ന ദിവസങ്ങളിൽ ഒഡിഷ, ഛത്തിസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.