തൃശൂർ: കനത്ത മഴ തുടരുന്നതിനാൽ തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മറ്റന്നാള്‍വരെ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21 വരെയാണ് നിരോധനം. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയും നിരോധിച്ചിട്ടുണ്ട്. ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്‌ടര്‍ ആവശ്യപ്പെട്ടു.
പുഴയില്‍ ഇറങ്ങുന്നതും കുളിക്കുന്നതും മൽസ്യബന്ധനം നടത്തുന്നതും നിരോധിച്ചു. കടലിലുള്ള മൽസ്യബന്ധനത്തിന് ബോട്ടുകള്‍ പോകരുത്. മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയും ഒക്‌ടോബര്‍ 18 വരെ അനുവദനീയമല്ല. നദീതീരങ്ങള്‍, പാലം, മലഞ്ചേരിവ്, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ വിനോദത്തിന് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.
തൃശൂരില്‍ ഷോളയാര്‍ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ രണ്ട് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചാലക്കുടി പരിയാരം വില്ലേജില്‍ ചക്രപാണി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങളിലെ 23 ആളുകളെയും ചാലക്കുടി കൊടകര വില്ലേജിലെ എല്‍പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ നാല് പേരെയും പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.
Read also: പേമാരിയിൽ മുങ്ങി സംസ്‌ഥാനം; വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു