പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനം നടക്കുന്ന ശബരിമലയില്‍ തീർഥാടകർ പർണശാലകള്‍ കെട്ടി തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ താല്‍ക്കാലികമായി ഒരുക്കുന്ന ഷെഡുകളാണ് പര്‍ണശാലകള്‍ എന്നറിയപ്പെടുന്നത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്‌ചാത്തലത്തിലാണ് പർണശാലകള്‍ കെട്ടി തീര്‍ഥാടകര്‍ തങ്ങുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമല സ്‌പെഷ്യൽ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്വമേധയാ ഹരജിയായി സ്വീകരിച്ചാണു ജസ്‌റ്റിസ് സിടി രവികുമാര്‍, ജസ്‌റ്റിസ് കെ ഹരിപാല്‍ എന്നിവര്‍ ഉത്തരവിട്ടത്. ശബരിമലയില്‍ മകരവിളക്ക് തീര്‍ഥാടന കാലത്തെ പ്രത്യേക പൂജകള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നതോടെ ശബരിമലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മകര സംക്രമ പൂജകള്‍ക്കും, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കുമായി ക്ഷേത്രത്തെയും ദേവനെയും ഒരുക്കുന്ന ചടങ്ങുകളാണ് ഇന്ന് ആരംഭിക്കുന്നത്.
ഇന്ന് വൈകുന്നേരം 4.30ന് തന്ത്രി കണ്‌ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ശബരിമലയിലെ പ്രത്യേക പൂജകള്‍ക്ക് തുടക്കം കുറിക്കും. നിലവില്‍ ശബരിമലയില്‍ 5000 ആളുകള്‍ക്കാണ് പ്രതിദിനം ദര്‍ശനം അനുവദിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരള പോലീസിന്റെ വെര്‍ച്വല്‍ ക്യു സംവിധാനം വഴിയാണ് ഇപ്പോഴും ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
Read also : പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ