കോഴിക്കോട്: ജില്ലാ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ സജ്‌ജീകരണം അന്തിമ ഘട്ടത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ സജ്‌ജീകരണങ്ങള്‍ ഒരുക്കണം; മന്ത്രി പറഞ്ഞു.
ആശുപതിയിലെ നിലവിലുള്ള അത്യാഹിത വിഭാഗം പുതിയ ബ്ളോക്കിലേക്ക് ഉടനടി മാറി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയോനെറ്റോളജി വിഭാഗം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പിഡബ്ള്യുഡി നിര്‍മാണ പ്രവര്‍ത്തനങ്ങളും അവലോകനം നടത്തി. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടി ചര്‍ച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു.
കോഴിക്കോടുള്ള ജെന്‍ഡര്‍പാര്‍ക്കും മാനസികാരോഗ്യ കേന്ദ്രവും സന്ദര്‍ശിച്ച മന്ത്രി ജീവനക്കാരുമായി ആശയവിനിമയം നടത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ വാര്‍ഡുകള്‍ നോക്കിക്കാണുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്‌താണ് മന്ത്രി മടങ്ങിയത്.
Most Read: ഐ ലീഗിൽ കെങ്ക്രെ എഫ്‌സിയെ തകർത്ത് ഗോകുലം