ആലുവ: വനിതാ ഹോസ്‌റ്റലിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യം അംഗീകരിച്ച് യുസി കോളേജ് മാനേജ്‌മെന്റ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണി വരെ പെണ്‍കുട്ടികള്‍ക്ക് ഹോസ്‌റ്റലിന് പുറത്തിറങ്ങാം. 6.30ന് ശേഷം ഹോസ്‌റ്റലിന് പുറത്തിറങ്ങണമെങ്കില്‍ ലേറ്റ് സ്‌ളിപ് എഴുതി നല്‍കിയാല്‍ മതിയെന്നും മാനേജ്‌മെന്റ് വ്യക്‌തമാക്കി.
മാസത്തിലെ രണ്ടാം ഞായറാഴ്‌ചയും നാലാം ഞായറാഴ്‌ചയും രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ പെണ്‍കുട്ടികള്‍ക്ക് പുറത്തുപോകാമെന്നും അധികൃതര്‍ അറിയിച്ചു. പ്രിന്‍സിപ്പാളിന്റെ ഓഫിസ് ഉപരോധിച്ചുകൊണ്ടുള്ള സമരം എസ്‌എഫ്‌ഐ വനിതാ നേതാക്കൾ തൽകാലം അവസാനിപ്പിച്ചു. ഞായറാഴ്‌ചകളിൽ പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതലാണ് വിദ്യാർഥികൾ അനിശ്‌ചിതകാല സമരം തുടങ്ങിയത്. കഴിഞ്ഞ മാസം 22ന് ഇതേ ആവശ്യവുമായി വിദ്യാർഥികൾ അഞ്ച് മണിക്കൂർ കോളേജ് കവാടം ഉപരോധിച്ചിരുന്നു. തുടർന്ന് ജനുവരി മൂന്നിന് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ചയും നടന്നു. ആവശ്യം പരിഗണിക്കാമെന്ന് അന്ന് കിട്ടിയ ഉറപ്പ് പാഴായതോടെയാണിപ്പോൾ വീണ്ടും സമരത്തിനിറങ്ങിയത്.
ഹോസ്‌റ്റൽ കര്‍ഫ്യൂ സമയം രാത്രി ഒമ്പതര വരെയാക്കാൻ 2019ൽ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിന്‍സിപ്പാളാണെന്നും ഉത്തരവിലുണ്ട്. തുടര്‍ന്ന് നിരവധി തവണ സമയം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ഡിസംബറിൽ വിദ്യാർഥികൾ കോളേജ് കവാടം ഉപരോധിച്ചത്.
Also Read: സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ