ന്യൂഡെൽഹി: അപകീർത്തി കേസിൽ സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചതോടെ പ്രതികരിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തനങ്ങളെ കുറിച്ച് എനിക്ക് വ്യക്‌തത ഉണ്ടെന്നും എഐസിസി ആസ്‌ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ പ്രതികരിച്ചു. ജനങ്ങൾ എനിക്ക് വലിയ പിന്തുണ നൽകി. ആ പിന്തുണയ്‌ക്കും സ്‌നേഹത്തിനും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിധി എന്ത് തന്നെ ആയാലും തന്റെ കർത്തവ്യം മാറുന്നില്ലെന്നും, ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യത്തിന്റെ, സത്യത്തിന്റെ വിജയമെന്നായിരുന്നു കോൺഗസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. എല്ലാവർക്കും സന്തോഷമുള്ള ദിനമാണിത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് രാഹുലിന്റെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളുടെ കൂടി വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലാണ് സുപ്രീം കോടതിയിൽ നിന്നും ഇന്ന് രാഹുലിന് അനുകൂലമായി വിധിയുണ്ടായത്. രാഹുലിന് രണ്ടു വർഷത്തേക്ക് തടവ് വിധിച്ച ശിക്ഷാവിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം, പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്‌തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്.
ഇതോടെ, രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുൽ കേസിലെ വിധിക്ക് പിന്നാലെ അയോഗ്യനാക്കപ്പെട്ടിരുന്നു. രാഹുലിനായി മനുഷേക് സിഗ്‍വിയാണ് കോടതിയിൽ ഹാജരായത്. മോദി സമുദായത്തിന്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്‌താവനയെന്ന വാദം നിലനിൽക്കില്ലെന്ന് രാഹുൽ ഗാന്ധി വാദിച്ചു.
Most Read| ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ല; എംവി ഗോവിന്ദൻ