ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 70,000 എകെ-103 തോക്കുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടതായി റിപ്പോർട്ടുകൾ. മേഖലയിൽ വർധിച്ചു വരുന്ന തീവ്രവാദ ഭീഷണിയും, അഫ്‌ഗാനിൽ താലിബാൻ ഭരണത്തിൽ ഏറിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് പുതിയ നീക്കമെന്നാണ് സൂചന.
3000 കോടിയുടെ അടിയന്തര കരാറിലൂടെയാണ് റഷ്യയിൽ നിന്നും ഈ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ 20 വർഷമായി ഉപയോഗത്തിലുള്ള ഇൻസാസ് (ഇന്ത്യൻ സ്‌മോൾ ആംസ് സിസ്‌റ്റം) സീരീസ് റൈഫിളുകൾക്ക് പകരമായാണ് പുതിയ ആയുധങ്ങൾ എത്തിക്കുന്നത്.
നിരവധി സവിശേഷതകൾ ഉള്ള ഒരു അടിസ്‌ഥാന ആക്രമണ റൈഫിളാണ് എകെ-103. എകെ തലമുറയിൽ പെട്ട തോക്കുകളിൽ ഉപയോഗിച്ചിരുന്ന 7.62×39 എംഎം മാഗസിനുകൾ പുതിയ എകെ-103ലും ഉപയോഗിക്കാൻ കഴിയും. പുതിയ ആയുധം എത്തുന്നതോടെ നുഴഞ്ഞു കയറ്റക്കാരെ ഫലപ്രദമായി നേരിടാൻ വ്യോമസേനയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയും അഫ്‌ഗാൻ പ്രതിരോധ സേനയും ഉപേക്ഷിച്ച അത്യാധുനിക ആയുധങ്ങളുടെ വലിയ ശേഖരം താലിബാൻ കണ്ടെത്തിയെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പുതിയ കരാറിലൂടെ കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
Read Also: ‘വീണ്ടും കർഷക രക്‌തം വീണിരിക്കുന്നു’; പോലീസ് ലാത്തിച്ചാർജിനെ അപലപിച്ച് രാഹുൽ