ഗ്‍ളാസ്‌ഗോ: രാജ്യത്തെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2070ഓടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോ (പുറന്തള്ളലും അന്തരീക്ഷത്തിൽ നിന്ന് ഒഴിവാക്കലും സമമാക്കൽ) ആകുമെന്നാണ് പ്രഖ്യാപനം. സ്‍കോട്‍ലാൻഡിലെ ഗ്‍ളാസ്‌ഗോയിൽ നടക്കുന്ന ആഗോള കാലാവസ്‌ഥാ ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രിയോടെ സുപ്രധാന പ്രഖ്യാപനം.
ആദ്യമായാണ് ഇന്ത്യ കാർബൺ പുറന്തള്ളൽ പൂർണമായി അവസാനിപ്പിക്കുന്നതിന് നിശ്‌ചിത സമയക്രമം പ്രഖ്യാപിക്കുന്നത്. 2070ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം സന്തുലിതമാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിലേക്ക് എത്താന്‍ ആവിഷ്‌കരിച്ച പദ്ധതികളും വിശദീകരിച്ചു. ഇതുൾപ്പടെ ഇന്ത്യയുടേതായി അഞ്ച് ‘അമൃതുകളാണ്’ തിങ്കളാഴ്‌ച അദ്ദേഹം മുന്നോട്ടുവെച്ചത്.
2030ഓടെ 500 മെഗാവാട്ടിന്റെ ഫോസിൽ ഇതര ഇന്ധനശേഷി കൈവരിക്കും. രാജ്യത്തെ ഫോസിൽ ഇതര ഇന്ധനോപയോഗം ഇക്കാലയളവ് കൊണ്ട് 50 ശതമാനമാക്കും. 20 കൊല്ലം കൊണ്ട് കാർബൺ വാതക പുറന്തള്ളലിൽ 100 കോടി ടണ്ണിന്റെ കുറവ് വരുത്തും. സാമ്പത്തിക വളർച്ചക്ക് കാർബൺ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇക്കാലയളവ് കൊണ്ട് 45 ശതമാനത്തിൽ താഴേയാക്കും എന്നിവയാണ് ‘പഞ്ചാമൃതത്തിലെ’ മറ്റ് നാല് കാര്യങ്ങൾ.
ചൈന 2060ഉം യുഎസും യൂറോപ്യൻ യൂണിയനും 2050ഉം ആണ് നെറ്റ് സീറോ ലക്ഷ്യ വർഷമാക്കി വെച്ചിരിക്കുന്നത്. കാലാവസ്‌ഥാ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തിൽ അതിൽ നിന്നുളവാകുന്ന അവസരങ്ങൾ ഉപയോഗിക്കുന്നതിനും പ്രാധാന്യം കൊടുത്തേ തീരുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ നിയന്ത്രിക്കുന്നതിനെ കുറിച്ചും വരാനിടയുള്ള പ്രത്യാഘാതങ്ങൾ കുറയ്‌ക്കുന്നതിനെ കുറിച്ചും മാത്രം പറയുന്നത് അതിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: മോൻസൺ പ്രതിയായ പോക്‌സോ കേസ്; കളമശേരി മെഡിക്കൽ കോളേജിനെതിരെ നടപടി