റിയാദ്: സൗദി സ്വകാര്യ മേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ എല്ലാതരം ജോലികളിലും നിർദ്ദിഷ്‌ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്‌തമാക്കി.
2024 മാർച്ച് പത്ത് മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്‌ത്രീ- പുരുഷൻമാരായ സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള മാനവവിഭവശേഷി- ആരോഗ്യമന്ത്രാലയത്തിന്റെ യോജിച്ചുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അധികൃതർ വ്യക്‌തമാക്കി.
2021 ഒക്‌ടോബറിലാണ് ദന്തൽ ജോലികൾ ഘട്ടംഘട്ടമായി സ്വദേശിവൽക്കരിക്കാനുള്ള ആദ്യ തീരുമാനം മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. അത് സംബന്ധിച്ച ഗൈഡും അന്ന് പുറത്തിറക്കിയിരുന്നു. 2022 ഏപ്രിൽ 11ന് ആദ്യഘട്ട തീരുമാനം പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ദന്തൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്‌ഥാപനങ്ങൾക്ക് ആയിരുന്നു ആദ്യഘട്ടത്തിൽ നിയമം ബാധകമായിരുന്നത്.
എല്ലാതരം ദന്തൽ സ്‌ഥാപനങ്ങളും 35 ശതമാനം സ്വദേശിവൽക്കരണമെന്ന പരിധിയിൽ വരുന്നതാണ് പുതിയ നിയമം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 7000 റിയാലായും മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്