അഹമ്മദാബാദ്: ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി തന്റെ തിരിച്ചുവരവ് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ഫൈനലിലെ പ്‌ളയർ ഓഫ് ദി മാച്ചും ഹാർദിക് തന്നെയായിരുന്നു. മൂന്നാം തവണയാണ് ഐപിഎൽ ഫൈനലിൽ ഒരു ക്യാപ്‌റ്റൻ മാൻ ഓഫ് ദി മാച്ച് ആകുന്നത്. അനിൽ കുംബ്‌ളെ (2009), രോഹിത് ശർമ്മ (2015) എന്നിവരാണ് മറ്റ് നായകൻമാർ. ഭാവിയിൽ ടി20 നായകസ്‌ഥാനത്തേക്ക് തന്റെ പേര് കൂടി പരിഗണിക്കാമെന്ന സൂചന കൂടിയാണ് ഹാർദിക് ഇതിലൂടെ നൽകുന്നത്.
15 കോടി കിട്ടില്ലെന്ന് ഉറപ്പായതോടെ മുംബൈ ഇന്ത്യൻസിൽ നിന്ന് പടിയിറങ്ങിയ ഹാർദിക്കിന് ലഭിച്ച മികച്ച നേട്ടമായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ നായകസ്‌ഥാനം. ഓരോ മൽസരം കഴിയുംതോറും ഹാർദിക് കൂടുതൽ മെച്ചപ്പെടുകയായിരുന്നു. 15 കളികളിൽ 487 റൺസുമായി റൺവേട്ടക്കാരിൽ നാലാം സ്‌ഥാനം നേടിയ ഹാർദിക് ഫൈനലിലെ മൂന്നടക്കം എട്ട് വിക്കറ്റുകൾ വീഴ്‌ത്തി. ഈ അപ്രതീക്ഷിത മികവ് ടി20 നായകസ്‌ഥാനത്തേക്കുള്ള ഹാർദിക്കിന്റെ സാധ്യതകൾ ഉയർത്തുന്നുണ്ട്.
ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടറായും ഗുജറാത്തിന്റെ നായകനായും തിളങ്ങുകയും പരിക്കുകൾ ഒഴിവാക്കുകയും ചെയ്‌താൽ നിയന്ത്രിത ഓവർ ഫോർമാറ്റിലെ നായകസ്‌ഥാനത്തേക്ക് ഹാർദിക്കിന് അവസരം നൽകാൻ സെലക്‌ടർമാർ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Most Read: കണ്ണൂരിലെ കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം