ജറുസലേം: ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം. ഒക്‌ടോബർ അവസാനമാണ് സംഭവം നടന്നതെന്നും ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്ന് കരുതിയാണ് ഇവരെ വെടിവെച്ചതെന്നും, കൊല്ലപ്പെട്ടവർ ഹമാസ് ബന്ദികൾ ആക്കിയവരാണെന്ന് പിന്നീടാണ് മനസിലായതെന്നും സൈന്യം വ്യക്‌തമാക്കി.
സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്‌താവ് റിയർ അഡ്‌മിറർ ഡാനിയേൽ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമർ ഫവാദ് തലൽക (22), അലോം ഷാംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്‌തമാക്കി. മൂവരും ഇസ്രയേൽ പൗരൻമാരാണ്.
ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരാണിവർ. പിന്നീട് ഹമാസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടു ഓടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്‌തതിന് പിന്നാലെയാണ് ഇസ്രയേൽ സൈന്യത്തിന്റെ വെടിവെപ്പിൽ മൂവരും കൊല്ലപ്പെട്ടത്. അതേസമയം, സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
അതിനിടെ, യുഎസിന്റെ ഇടപെടലോടെ കഴിഞ്ഞ ദിവസം മുതൽ ഗാസയിൽ സഹായങ്ങൾ എത്തിക്കാൻ ഇസ്രയേൽ അതിർത്തി തുറന്നിട്ടുണ്ട്. റഫയിലെ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞ അഭയാർഥികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യം ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊതുസ്‌ഥലത്ത് നീക്കം ചെയ്യാത്ത മാലിന്യം കുന്നുകൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും യുഎൻ അറിയിച്ചു.
SPOTLIGHT | സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’