വടകര: കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിപ്രകാരം വടകര ഡിവിഷന് കീഴിൽ പുതുതായി നൽകുക 44,000 കുടിവെള്ള കണക്‌ഷനുകൾ. നിലവിൽ ഡിവിഷനിൽ ആകെയുള്ള കുടിവെള്ള കണക്‌ഷനെക്കാളും കൂടുതലാണിത്.
ഇതിൽ ആറായിരം കണക്‌ഷൻ നൽകാനുള്ള 11 പദ്ധതികൾ ടെൻഡറായി. ബാക്കിയുള്ള പദ്ധതികൾ ടെൻഡർ ഘട്ടത്തിലാണ്. ഗ്രാമീണ മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.വടകര ഡിവിഷന് കീഴിൽ ഇപ്പോൾ 22,000 ഗാർഹിക കുടിവെള്ള കണക്‌ഷനുകൾ മാത്രമേയുള്ളൂ. പദ്ധതി പൂർത്തിയാകുന്നതോടെ ഇത് 60,000 കവിയും.
കണക്‌ഷൻ കൂടുമെങ്കിലും കുടിവെള്ളസ്രോതസുകൾ കൂടുന്നില്ല. നിലവിലുള്ള സ്രോതസുകൾ മാത്രം ഉപയോഗപ്പെടുത്തിയാണ് പുതിയ കണക്‌ഷൻ നൽകുന്നത്. 130 കോടിരൂപയുടെ പദ്ധതികളാണ് വടകര ഡിവിഷനിൽ ഈ വർഷം നടപ്പാക്കുന്നത്. മൊത്തം 19 പഞ്ചായത്തുകളിൽ പദ്ധതിയുടെ ഗുണം കിട്ടും.
ആദ്യഘട്ടത്തിൽ കൂടുതൽ കണക്‌ഷനുകളും നൽകുന്നത് കുന്നുമ്മൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ്. പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ശൃംഖലകൾ സ്‌ഥാപിച്ച് കണക്‌ഷൻ നൽകുന്ന പ്രവൃത്തി തുടങ്ങി. 10 ശതമാനം തുക ഗുണഭോക്‌താവാണ് വഹിക്കേണ്ടത്. 15 ശതമാനം അതത് തദ്ദേശസ്‌ഥാപനവും 30 ശതമാനം സംസ്‌ഥാനവും 45 ശതമാനം വിഹിതം കേന്ദ്രവും വഹിക്കും.
ആദ്യഘട്ടത്തിൽ പുതിയ പദ്ധതികളില്ല. നിലവിലുള്ള ജലസ്രോതസിൽ നിന്നുതന്നെ ഇത്രയും വെള്ളം നൽകുമ്പോൾ എല്ലാവർക്കും വെള്ളം കിട്ടുമോ എന്നും ആശങ്കയുണ്ട്. ഇതിനായി പുതിയ സ്രോതസുകൾ കണ്ടെത്തണമെന്ന ആവശ്യവും ശക്‌തമാണ്.
Read Also: താപ്‌സിയുടെയും അനുരാഗിന്റെയും വീടുകളിലെ റെയ്‌ഡ്; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്