തിരുവനന്തപുരം: ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് മാറിയത് എൽഡിഎഫ് ഭീഷണിപ്പെടുത്തിയത് കാരണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ജോസ്.കെ.മാണിയെ ഇടതുമുന്നണി അഴിമതിക്കേസുകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌താണ് മുന്നണി മാറ്റം നടത്തിയതെന്ന് ബിജെപി പ്രസിഡണ്ട് ആരോപിച്ചു. ബാർക്കോഴക്ക് പുറമേ ഒരു ഫാക്‌ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിങ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സിപിഎം കോൺഗ്രസിനെ ബ്ലാക്ക്‌മെയിൽ ചെയ്‌തതെന്ന് സുരേന്ദ്രൻ പറയുന്നു.
Related News: കെ എം മാണിയുടെ മകന്‍ യൂദാസ് കെ മാണിയെന്ന് ഷാഫി പറമ്പില്‍
കെ.എം മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് ആരോപിച്ച് പിണറായി വിജയൻ സമരം ചെയ്‌തിരുന്നു. ഇപ്പോൾ ആ യന്ത്രം മുഖ്യമന്ത്രിക്ക് ആവശ്യമായത് കൊണ്ടാണോ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ എത്തുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. പാലാരിവട്ടം കേസ് ഉൾപ്പടെയുള്ള അഴിമതിക്കേസുകൾ അട്ടിമറിച്ച് അവരെ കൂടി ഇടതുമുന്നണിയിൽ ചേർക്കുന്നത് എന്നാണെന്നാണ് ജനങ്ങളുടെ ചോദ്യമെന്ന് സുരേന്ദ്രൻ പറയുന്നു.
നിയസഭാ രേഖകളിൽ പരാമർശിച്ച വലിയ അഴിമതിക്കേസ് ആയതിനാൽ ബാർക്കോഴ കേസ് മായ്ച്ച് കളയാനാവില്ല. അഴിമതിക്കേസുകൾ അട്ടിമറിച്ചു കൊണ്ട് ആരെയും ഭരണപക്ഷം കൂടെ നിർത്തരുത്. കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യകേരളത്തിലും മധ്യതിരുവിതാംകൂറിലും കോൺഗ്രസ് ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ മൽസരം നടക്കുന്നത് ഇടതുമുന്നണിയും എൻഡിഎയും തമ്മിലായിരിക്കുമെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.