കൊല്ലം: വിസ്‌മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കീതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്‌ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ആയിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അത് സമൂഹത്തിനുള്ള താക്കീത് തന്നെയാണ് എന്നായിരുന്നു പബ്ളിക് പ്രോസിക്യൂട്ടറുടെ പ്രതികരണം.
പ്രതിക്കെതിരെയുള്ള വിധി മാത്രമല്ല സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ കൂട്ടിചേര്‍ത്തു. അതേസമയം കിരണ്‍ കുമാറിന് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് വിസ്‌മയയുടെ മാതാവ് സജിത പറഞ്ഞു. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. ശിക്ഷ കുറഞ്ഞുപോയെന്നും മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും ആണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
ആത്‌മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. വിധി പ്രസ്‌താവം കേള്‍ക്കാന്‍ വിസ്‍മയയുടെ പിതാവ് ത്രിവിക്രമനും പ്രതി കിരണ്‍ കുമാറും കോടതിയിൽ എത്തിയിരുന്നു. വിസ്‌മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്.
Most Read: ആലപ്പുഴയിൽ കുട്ടിയുടെ വിവാദ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലർ ഫ്രണ്ട്