കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് മുരളീധരൻ പറഞ്ഞു.
സർക്കാരിനെതിരെ ഉള്ള സമരങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ഗൂഢ ശ്രമമാണ് ഇത്. സർക്കാരിന്റെ ഈ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും. രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണെന്നും മുരളീധരൻ പറഞ്ഞു.
കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്റെ രക്ഷയെന്നും. ഐ ഫോൺ കിട്ടിയെന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങണ്ട കാര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങൾക്ക് വേണ്ടതെല്ലാം കൊണ്ടുത്തരുന്നുണ്ട് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
National News: ഗാന്ധി ഘാതകന് സ്‌തുതി പാടുന്നവരാണ് ഇന്ന് ഭരണത്തിൽ; പ്രശാന്ത് ഭൂഷൺ
സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ 144 പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയത്. അഞ്ച് പേരിൽ കൂടുതൽ പേർ ഒത്തുചേരുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സിആർപിസി 144 പ്രകാരമാണ് സർക്കാർ ഉത്തരവ്. ഒക്‌ടോബർ മൂന്നിന് രാവിലെ 9 മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് ജില്ലാ കലക്‌ടർമാർക്ക് കൂടുതൽ നടപടികൾ സ്വീകരിക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.