തിരുവനന്തപുരം: കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കേന്ദ്ര സർക്കാരിന് കേരളത്തിനോടുള്ള വിവേചനമാണ് എണ്ണക്കുരു കൃഷി നയത്തിലൂടെ പ്രകടമാകുന്നത്. കേന്ദ്രം നാളികേര വികസന പരിപാടി പ്രഖ്യാപിക്കാത്തത് സംസ്‌ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും എംപി ചൂണ്ടിക്കാട്ടി.
രാജ്യത്ത് പാം ഓയില്‍ ഉൽപാദനവും ഉപഭോഗവും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയംപ്രഖ്യാപിച്ചത്. 2025-26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അധികമായി 6.5 ലക്ഷം ഹെക്‌ടറില്‍ പാം ഓയില്‍ എണ്ണക്കുരു കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരമൊരു നയവ്യതിയാനത്തിലേക്കു കേന്ദ്രസര്‍ക്കാര്‍ നീങ്ങിയപ്പോള്‍ നാളികേരത്തിന് മുൻപ് ലഭിച്ചിരുന്ന വിലയുടെ പകുതി പോലും കിട്ടാത്ത സ്‌ഥിതിയിലാണ് കേരളത്തിലെ കർഷകർ.
ഉല്‍പ്പാദനച്ചെലവ്, കാലാവസ്‌ഥാ വ്യതിയാനം, കീടരോഗങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് കര്‍ഷകര്‍ നാളികേര കൃഷിയുമായി മുന്നോട്ട് പോകുന്നത്. കേരളത്തിലെ കര്‍ഷകരുടെ പ്രതിഷേധവും ആശങ്കയും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരും കൃഷിവകുപ്പും പരാജയപ്പെട്ടെന്നും കെ സുധാകരന്‍ എംപി കൂട്ടിച്ചേർത്തു.
Read also: ‘ആ പറഞ്ഞതിന്റെ അർഥം അതല്ല’; കുണ്ടറ പീഡന കേസിൽ എകെ ശശീന്ദ്രന് ക്ളീൻചിറ്റ്