കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌താണ് ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
വിസി നിയമനത്തിൽ പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. എന്നാൽ പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും സേർച്ച് കമ്മറ്റിയുടെ അനുമതി വേണ്ടെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ.
ഹരജിയിൽ ഗവർണർ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുളള ശീതസമരം അവസാനിച്ചതോടെ കോടതിയിൽ ഗവർണറുടെ നീക്കം നിർണായകമാകും.
കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ശുപാർശ ചെയ്‌ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്‌ഞാ ലംഘനവുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ മന്ത്രിക്കെതിരെ ലോകായുക്‌തയിൽ കേസ് നിലവിലുണ്ട്.
Most Read: സിൽവർ ലൈൻ; അനുമതി നൽകുന്നതിൽ ഇനിയും കടമ്പകളുണ്ടെന്ന് റെയിൽവേ