കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മറ്റി നേതൃത്വം കൊടുക്കുന്ന പാതയോര സമരം നാളെ നടക്കും. കോഴിക്കോട്-മലപ്പുറം ജില്ലയിലെ 54 കി.മീ ദൂരത്തിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നിരന്തരം നടത്തിവരുന്ന പ്രതിഷേധ നിരയിലെ അടുത്ത ഘട്ടമാണിത്.
നാളെ (സെപ്റ്റംബര്‍ 26, ശനി) കോഴിക്കോട്, മലപ്പുറം ദേശീയ പാതയിലെ 54 കി.മീ. ദൂരം മുഴുവന്‍ ടൗണുകളിലും ഇരുപതുപേര്‍ വീതമാണ് സമരത്തില്‍ പങ്കാളികളാകുക. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പാതയോര സമരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും.
പാതയോര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാലക്കാട്, മലപ്പുറം വെസ്റ്റ്, വയനാട് ജില്ലകളിലും നാഷണല്‍ ഹൈവേകള്‍ കേന്ദ്രീകരിച്ച് അനുബന്ധ സമരങ്ങള്‍ നടക്കും. പാലക്കാട് കരിങ്കല്ലത്താണി മുതല്‍ ചിറക്കല്‍പടി വരെയും, മലപ്പുറം വെസ്റ്റില്‍ ഇടിമുഴിക്കല്‍ മുതല്‍ ചങ്ങരംകുളം വരെയും, കോഴിക്കോട് ജില്ലയില്‍ അരയിടത്തുപാലം മുതല്‍ അടിവാരം വരെയും, മുതലക്കുളം മുതല്‍ വടകര കുഞ്ഞിപ്പള്ളിവരെയും, വയനാട് ലക്കിടി മുതല്‍ മുത്തങ്ങവരെയും ഐക്യദാര്‍ഢ്യ സമരം നടക്കും.
Related News: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതിയില്ല
കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയും മലപ്പുറം കുന്നുമ്മലില്‍ ജനറല്‍ സെക്രട്ടറി മജീദ് കക്കാടും സമരത്തിന് ആദ്യ കണ്ണികളാകും. സംസ്ഥാന നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പാതയോര സമരത്തിന് നേതൃത്വം നല്‍കും. രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന അന്താരാഷ്‍ട്ര വിമനത്താവളമായ കോഴിക്കോട് എയര്‍പോര്‍ട്ടിനെതിരെ നടക്കുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒന്നര മാസമായി എസ് വൈ എസ് സമരപരിപാടികളുമായി രംഗത്തുണ്ട്. സമരസംഗമം, നില്‍പുസമരം കുടുംബ സമരം തുടങ്ങിയവ ഈ പ്രതിഷേധ നിരയിലെ ചിലതായിരുന്നു.
കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ ഗൗരവപൂര്‍വ്വം ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന് ഈ വിഷയത്തില്‍ ഒരു ലക്ഷം ഇമെയിലുകളും അയക്കുന്നുണ്ട്. ആഗസ്റ്റില്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണം എന്നതാണ് പ്രധാന ആവശ്യം. റണ്‍വേ നീളം വര്‍ധിപ്പിക്കുക, ഇമാസ് സ്ഥാപിക്കുക, വിമാനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഏപ്രണ്‍ വീതികൂട്ടുക തുടങ്ങിയ വിഷയങ്ങളിലും അടിയന്തര പരിഹാരങ്ങള്‍ കാണണം.
വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലബാറില്‍ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ കരിപ്പുര്‍ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്നതാണ് എസ് വൈ എസ് സമരമുഖത്ത് ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം. പ്രസ്‌ഥാനത്തിന്റെ പ്രവാസി ഘടകമായ ഐ സി എഫും ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായി സമര രംഗത്തുണ്ട്; എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറിഎസ് ശറഫുദ്ദീനും സമരസമിതി കണ്‍വീനര്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കലും സംയുക്തമായി പുറത്തിറക്കിയ പത്ര പ്രസ്‌താവനയിൽ വ്യക്തമാക്കി.
SYS News: ചിറകരിയരുത്; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് സമരാരംഭം