കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) ആണ് അറസ്‌റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. നമ്പർ പ്‌ളേറ്റ് ഇല്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇജാസിനെ താമരശ്ശേരിയിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.
ഇതോടെ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 47 ആയി. 18 ഓളം വാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കൊടുവള്ളി സംഘത്തിലെ പ്രതികൾക്ക് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ താമസ സൗകര്യം ചെയ്‌തു കൊടുത്ത ചിന്നൻ ബഷീർ എന്നയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു.
സംഭവ ദിവസം താമരശ്ശേരിയിൽ നിന്നും വന്ന സ്വർണകടത്ത് സംഘത്തോടൊപ്പം ഇജാസും ഉണ്ടായിരുന്നതായും ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും തുടർന്ന് പാലക്കാട് സംഘം വന്ന കാർ അപകടത്തിൽപെട്ട് കിടക്കുന്നത് കണ്ടതായും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
ഇജാസിനും സംഘത്തിനും രക്ഷപ്പെടുന്നതിന് വാഹനം കൈമാറിയ ആളുകളും ഒളിവിൽ കഴിയാൻ സഹായം നൽകിയതുൾപ്പടെ സൗകര്യങ്ങൾ ചെയ്‌തു നൽകിയ ആളുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്, കൊണ്ടോട്ടി ഡിവൈഎസ്‌പി അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ ടിപ്പർ ലോറിയടക്കമുള്ള വാഹനങ്ങളുമായി എത്തിയത് ഇജാസ് ഉൾപ്പെട്ട സംഘമായിരുന്നു. 80 ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിരുന്നു. ഓരോരുത്തരെയും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്‌റ്റിക്കറും എല്ലാവർക്കും പ്രത്യേക തരം മാസ്‌കും വിതരണം ചെയ്‌തത് ഇവരുൾപ്പെട്ട സംഘമാണെന്നും കണ്ടെത്തി.
Most Read: കെട്ടിടത്തിൽ നിന്ന് വീണ് എൻജിനിയറിങ് വിദ്യാർഥി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം