കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസന്വേഷണം വൈകുന്നതില്‍ കോടതി ഇഡിയെ വിമര്‍ശിച്ചു. ഈ കേസില്‍ ഇഡി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണം ഇഴയാന്‍ പാടില്ലെന്നും പറഞ്ഞു.
എല്ലാ കാലത്തും അന്വേഷണം നീട്ടി കൊണ്ടുപോകാനാകില്ലെന്നും നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന വിഷയമാണെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഏജന്‍സി അവരുടെ കാര്യപ്രാപ്‌തി തെളിയിക്കേണ്ടത് അവരുടെ നടപടികളിലൂടെയാണെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്.
അലി സാബ്രിയുെട കേസുമായി ബന്ധപ്പെട്ട് ഇഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ, അലി സാബ്രിയുടെ ഹർജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ക്രമക്കേടുകൾക്ക് തെളിവുണ്ടെന്നും ഇഡി സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം കോടതി ആരാഞ്ഞു. ഇതിനിടെയാണ് കരുവന്നൂരുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നതിൽ കോടതി അനിഷ്‌ടം രേഖപ്പെടുത്തിയത്.
നേരത്തെ കേസ് പരിഗണിച്ചപ്പോഴും കോടതി ഈ നിരീക്ഷണം നടത്തിയിരുന്നു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്‌ട്രീയ നേതാക്കളുടെ പങ്ക് വ്യക്‌തമായിട്ടുണ്ടെന്നും ഇഡി അറിയിച്ചു. ഇവർക്കടക്കം സമൻസ് അയക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ഇഡി വ്യക്‌തമാക്കിയിരുന്നു. ഇതിനിടെയാണ് കോടതി ഇന്നും അന്വേഷണം വൈകുന്ന കാര്യം പരാമർശിച്ചത്.
അതേ സമയം കേസന്വേഷണം പുരോഗമിക്കുന്നതായും നിരവധി പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇഡി വ്യക്‌തമാക്കി. കേസില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കുള്‍പ്പെടെ സമന്‍സ് അയക്കുമെന്നും ഇഡി അറിയിച്ചു. കേസ് രണ്ടാഴ്‌ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
MOST READ | കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി