കോഴിക്കോട്: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിൻ മേൽ അന്തിമ വിജ്‌ഞാപനം വരാനിരിക്കെ പരിസ്‌ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ വ്യക്‌തത തേടി കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെ ആണ് വീണ്ടും പ്രതിഷേധം ഉയരുന്നത്.
ജനവാസ കേന്ദ്രങ്ങള്‍ പരിസ്‌ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇക്കാര്യത്തില്‍ അവ്യക്‌തത ഏറെയെന്നാണ് കര്‍ഷകരുടെ പരാതി. വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും ഒന്നിനു പുറകെ ഒന്നായി വന്ന വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്കും എല്ലാം ശേഷം പശ്‌ചിമഘട്ട മേഖലയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച അന്തിമ വിജ്‌ഞാപനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ മലയോര മേഖലകളില്‍ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ജനവാസ മേഖലകള്‍ പരിസ്‌ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടില്ലെന്നാണ് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. മാത്രമല്ല, പരിസ്‌ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 31 വില്ലേജുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന വിവരവും പുറത്ത് വന്നു. പട്ടികയില്‍ ഇപ്പോഴും തുടരുന്ന വില്ലേജുകളിലാണ് പ്രതിഷേധം ഉയരുന്നത്.
കസ്‌തൂരി രംഗന്‍ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്‌ഥാനത്തില്‍ 2013ല്‍ ഇറക്കിയ കരട് വിജ്‌ഞാപനമാണ് നിലവിലുളളത്. എന്നാല്‍ കേരളത്തിന്റെ ആവശ്യ പ്രകാരം പരിസ്‌ഥിതി ലോല മേഖലയുടെ പരിധിയില്‍ പിന്നീട് കുറവ് വരുത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ ഈ ഭേദഗതി തടഞ്ഞ് ഉത്തരവിറക്കുകയും ചെയ്‌തു. അതിനാല്‍ തന്നെ അന്തിമ വിജ്‌ഞാപനത്തില്‍ കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടണമെങ്കില്‍ ഹരിത ട്രിബ്യൂണലിന്റെ അനുമതി അനിവാര്യമാണ്.
Read Also: ഒമൈക്രോൺ വാക്‌സിൻ ഫലം കുറയ്‌ക്കും; അതിവേഗ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന