തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്‌ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിൽസകളും വിജയകരം. കൊല്ലം സ്വദേശികളായ 55കാരനും 60കാരനും ആന്‍ജിയോപ്ളാസ്‌റ്റി ചികിൽസയാണ് നല്‍കിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇവര്‍ കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിൽസ തേടിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഹൃദയ ധമനികളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ആദ്യം ആന്‍ജിയോഗ്രാമും തുടര്‍ന്ന് ആന്‍ജിയോപ്ളാസ്‌റ്റിയും നടത്തി.
ആദ്യ ദിനം തന്നെ നടത്തിയ രണ്ട് ചികിൽസകളും വിജയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് കാത്ത്‌ലാബ് ടീമിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള കൊല്ലം മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ആളുകൾക്ക് എളുപ്പം തന്നെ ചികിൽസ ലഭ്യമാക്കാന്‍ സാധിക്കും. വളരെയേറെ ചെലവുള്ള കാത്ത്‌ലാബ് ചികിൽസ മെഡിക്കല്‍ കോളേജില്‍ സജ്‌ജമായതോടെ പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് ഇത് സഹായമാകും.
സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളും ഇവിടെ ലഭ്യമാണ്. കാര്‍ഡിയോളജി വിഭാഗത്തിനും കാത്ത്‌ലാബിനുമായി ആവശ്യമായ ജീവനക്കാരെ നിയമിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പോലെ ഹൃദയ സംബന്ധമായ ചികിൽസകള്‍ ഇനി മുതല്‍ കൊല്ലം മെഡിക്കല്‍ കോളേജിലും ലഭ്യമാകുമെന്ന് മന്ത്രി വ്യക്‌തമാക്കി.
കാത്ത്‌ലാബിന് പുറമേ എട്ട് കിടക്കകളുള്ള കാര്‍ഡിയാക് ഐസിയു പ്രവര്‍ത്തനവും കൊല്ലം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒപി വിഭാഗത്തിന് പുറമേ എക്കോ, ടിഎംടി ചികിൽസകളും തുടങ്ങിയിട്ടുണ്ട്. ആന്‍ജിയോപ്ളാസ്‌റ്റിക്ക് പുറമേ പേസ്‌മേക്കര്‍, ഇന്‍ട്രാ കാര്‍ഡിയാക് ഡിഫിബ്രിലേറ്റര്‍ (ICD), കാര്‍ഡിയാക് റീ സിങ്ക്രണൈസേഷന്‍ (CRT) തെറാപ്പി എന്നീ നൂതന ചികിൽസകളും ഇനി ലഭ്യമായി തുടങ്ങും.
കാര്‍ഡിയോളജി വിഭാഗം മേധാവി ഡോക്‌ടർ പ്രവീണ്‍ വേലപ്പന്റെ നേതൃത്വത്തിലാണ് ചികിൽസ നല്‍കിയത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്‌ടർ അബ്‌ദുള്‍ റഷീദ്, ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ ജിഎസ് സന്തോഷ് എന്നവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Read also: സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍