തൃശൂർ: കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിലേക്ക്. കോളേജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌എസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിന്റെ പേരിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു, അസാധു വോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമായി എണ്ണി, എസ്എഫ്ഐയെ ജയിപ്പിക്കാൻവേണ്ടി ഇടതു അധ്യാപകരും ഒത്തുകളിച്ചു എന്നിങ്ങനെയാണ് കെഎസ്‌യുവിന്റെ ആരോപണം.
കെഎസ്‌യുവിന്റെ ചെയർമാൻ സ്‌ഥാനാർഥി എസ് ശ്രീക്കുട്ടൻ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്ന സമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യുവിന്റെ എസ് ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. 32 വർഷത്തിന് ശേഷം കേരള വർമയിൽ ജനറൽ സീറ്റ് ലഭിച്ചത് വലിയ രീതിയിലാണ് കെഎസ്‌യു ആഘോഷിച്ചത്.
ഇതിനിടെ, എസ്എഫ്ഐ റീകൗണ്ടിങ് ആവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് അർധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ എസ്എഫ്ഐ സ്‌ഥാനാർഥി അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിൽ അട്ടിമറി ഉണ്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. റീ കൗണ്ടിങ്ങിനിടെ നാല് തവണ വൈദ്യുതി മുടങ്ങിയതിൽ ദുരൂഹതയുണ്ടെന്നുമാണ് കെഎസ്‌യുവിന്റെ ആരോപണം.
കേരള വർമ കോളേജിലെ ഫലം അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വ്യക്‌തമാക്കി. തൃശൂരിൽ നടന്നത് എസ്എഫ്ഐയുടെ ഗുണ്ടായിസമാണ്. ഒരു വോട്ടിന് തോറ്റ ശേഷം ഏഴ് വോട്ടിന് ജയിക്കുന്ന അപൂർവ സവിശേഷതയാണ് അവിടെ ഉണ്ടായത്. ഇതിനെതിരെ കെഎസ്‌യുവിന്റെ നിയമനടപടിക്ക് എല്ലാവിധ പിന്തുണയും നൽകും. എസ്എഫ്ഐയുടെ ഗുണ്ടായിസത്തിന് അധ്യാപകർ പിന്തുണ നൽകുകയാണെന്നും സുധാകരൻ ആരോപിച്ചു. എസ്എഫ്ഐ ക്രിമിനലുകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.
Most Read| അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 50 പേരല്ല, 195 പേർ; ഹമാസ്