കൊച്ചി: കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താൽപര്യമുള്ളവർക്ക് കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സ് ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി. വാക്‌സിന്റെ ഗുണഫലം വർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ അന്തിമ വിധിയിൽ ഈ വാദത്തിന് ശാസ്‍ത്രീയമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്‌സിൻ എടുക്കാൻ സാധിക്കുന്നുണ്ട്.
രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി വാക്‌സിന്റെ കാര്യത്തിൽ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്‌സിൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്‌തമാക്കി.
വാക്‌സിൻ ഇടവേള കുറച്ച് കൊണ്ട് സ്‌ളോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2021 ജനുവരിയിൽ വാക്‌സിനേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്‌ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയർത്തിയിരുന്നു.
തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്‌സിൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റെക്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്‌സിൻ തങ്ങൾ വാങ്ങി സ്‌റ്റോക്ക് ചെയ്യുകയും ആദ്യ ഡോസ് നൽകുകയും ചെയ്‌തു. എന്നാൽ സർക്കാർ നിശ്‌ചിയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്‌സിൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നുമായിരുന്നു കിറ്റെക്‌സിന്റെ ആവശ്യം.
Must Read: നിപ പ്രതിരോധത്തിന് മാനേജ്‌മെന്റ് പ്ളാൻ; എല്ലാ ജില്ലകളും ജാഗ്രത പാലിക്കണം