തിരുവനന്തപുരം: സംസ്‌ഥാനത്തെ 10 ആശുപത്രികളുടെ നവീകരണത്തിന് 815.11 കോടി രൂപ കിഫ്‌ബി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മൂന്ന് മെഡിക്കൽ കോളേജുകളുടെയും ഏഴ് പ്രധാന ആശുപത്രികളുടെയും വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തുക അനുവദിച്ചത്. ഇതിലൂടെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും വിപുലമായ അടിസ്‌ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്.
- തിരുവനന്തപുരം മെഡിക്കൽ കോളേജ്- 194.33 കോടി
- പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ്- 241.01 കോടി
- കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്- 51.30 കോടി
- കായംകുളം താലൂക്ക് ആശുപത്രി- 45.70 കോടി
- കോട്ടയം ജനറൽ ആശുപത്രി- 106.93 കോടി
- കൊച്ചി കരുവേലിപ്പടി ഗവ.മഹാരാജാസ് താലൂക്ക് ആശുപത്രി- 29.60 കോടി
- കോഴിക്കോട് ഫറോഖ് താലൂക്ക് ആശുപത്രി- 17.09 കോടി
- കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രി-18.58 കോടി
- കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രി- 23.77 കോടി
- കോഴിക്കോട് ജനറൽ ആശുപത്രി- 86.80 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ഇതോടുകൂടി 3100 കോടിയോളം രൂപയുടെ നിർമാണ അനുമതിയാണ് മെഡിക്കൽ കോളേജുകൾക്കും താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികൾക്കുമായി കിഫ്‌ബി ലഭ്യമാക്കിയിട്ടുള്ളതെന്ന് മന്ത്രി വ്യക്‌തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാസ്‌റ്റർ പ്ളാനിന്റെ ഭാഗമായി നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായാണ് 194.33 കോടി രൂപ അനുവദിച്ചത്. 44,815 സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള 6 നിലകളുള്ള എംഎൽടി ബ്ളോക്ക്, 11 നിലകളുള്ള എസ്.എ.ടി ആശുപത്രി, പീഡിയാട്രിക് ബ്ളോക്ക്, 8 നിലകളുള്ള സർജിക്കൽ ബ്ളോക്ക് എന്നിവയുടെ നിർമാണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.
കോന്നി മെഡിക്കൽ കോളേജിലും നവീകരണത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിലാണ് 241.01 കോടി രൂപ അനുവദിച്ചത്. ഈ തുക കൊണ്ട് വിപുലമായ അടിസ്‌ഥാന സൗകര്യ വികസനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. വിവിധ നിർമാണ പ്രവർത്തനങ്ങൾക്കും രണ്ടാം ഘട്ടത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും കൂടിയാണ് തുക അനുവദിക്കുന്നത്. മൊത്തത്തിൽ 5,72,000 സ്‌ക്വയർഫീറ്റ് വിസ്‌തീർണമുള്ള നിർമാണ പ്രവർത്തനങ്ങളാണ് കോന്നി മെഡിക്കൽ കോളേജിൽ നടപ്പാക്കുന്നത്. 200 കിടക്കകളും ഇതിലൂടെ അധികമായി ലഭിക്കും. മറ്റ് മെഡിക്കൽ കോളേജുകളിലെ പോലെ കോന്നി മെഡിക്കൽ കോളേജിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ 1,07,089 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള 5 നിലകളോട് കൂടിയ അത്യാധുനിക ട്രോമാകെയർ ബ്ളോക്കിനാണ് 51.30 കോടി രൂപ അനുവദിച്ചത്. അത്യാസന്ന നിലയിൽ എത്തുന്നവർക്ക് മികച്ച സൗകര്യങ്ങളാകും ഇവിടെ ഉണ്ടാവുക. ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെ 746 തസ്‌തികകൾ ഇവിടെ നേരത്തെ തന്നെ സൃഷ്‌ടിച്ചിരുന്നു.