കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാറിനെതിരെ കൂടുതൽ കുരുക്ക്. ഭര്‍ത്താവില്‍ നിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്‌മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ് വഴി നടത്തിയ ചാറ്റുകള്‍ കേസിൽ നിർണായകമാകും. വിവിധയിടങ്ങളിൽ നിന്ന് ഇത്തരം ചാറ്റുകൾ പോലീസ് കണ്ടെത്തിയിരുന്നു. പ്രതി കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്ന് വിസ്‌മയ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ചാറ്റും ഇതിനോടകം കണ്ടെത്തി.
കിരൺ നിരന്തരം വിസ്‌മയയെ സ്‌ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നു എന്നതിന്റെ പ്രധാന തെളിവുകളാണ് ഈ ഡിജിറ്റൽ രേഖകൾ. വിസ്‌മയ മാനസിക സമ്മർദ്ദം മൂലം എറണാകുളം സ്വദേശിയായ മനശാസ്‌ത്ര വിദഗ്‌ധനോട് സംസാരിച്ചതും പ്രതിയുടെ സ്‌ത്രീധന സംബന്ധമായ പീഡനത്തെക്കുറിച്ച് പരാതിപറഞ്ഞതും തെളിവുകളായി ഹാജരാക്കിയിട്ടുണ്ട്.
പീഡനം സഹിക്കാനാകാതെ താന്‍ ആത്‌മഹത്യയുടെ വക്കിലാണെന്ന് പ്രതിയോട് പറഞ്ഞിട്ടും പ്രതി തുടര്‍ന്നും വിസ്‌മയയെ പീഡിപ്പിക്കുക വഴി ആത്‌മഹത്യാ പ്രേരണ നല്‍കിയതായി കുറ്റപത്രത്തിൽ പോലീസ് ആരോപിക്കുന്നു. സ്‌ത്രീധനം ആവശ്യപ്പെടുക, സ്‌ത്രീധനം വാങ്ങുക തുടങ്ങിയ കുറ്റങ്ങളും പ്രതിക്ക് എതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. ശാസ്‌താംകോട്ട ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
സര്‍ക്കര്‍ ഉദ്യോഗസ്‌ഥനായ പ്രതി കൂടുതല്‍ സ്‌ത്രീധനം മോഹിച്ചാണ് വിസ്‌മയയെ വിവാഹം കഴിച്ചതെന്നും. എന്നാല്‍ പ്രതീക്ഷിച്ച സ്‌ത്രീധനം ലഭിക്കാതെ വന്നപ്പോള്‍ ശാരീരികമായും മാനസികമായും ഭാര്യയെ പീഡിപ്പിച്ചെന്നും ഇത് വിസ്‌മയയുടെ മരണത്തിലേക്ക് എത്തിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്‌ത്രീധനമായി ലഭിച്ച കാര്‍ പ്രതിക്ക് ഇഷ്‌ടപ്പെട്ടില്ല എന്നതും പീഡനത്തിന് ഒരു പ്രധാനകാരണമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
അതേസമയം, കിരണിനെ പ്രതിയാക്കിയുള്ള കുറ്റപത്രം നല്‍കിയത് ലോക ആത്‌മഹത്യാ പ്രതിരോധ ദിനത്തിലാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നെന്ന് റൂറല്‍ എസ്‌പി കെബി രവി പറഞ്ഞു. എല്ലാ പഴുതുകളുമടച്ച് കുറ്റമറ്റ ചാർജ് ഷീറ്റാണ് നല്‍കിയത്. നിശ്‌ചിത സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കിയതിനാല്‍ കസ്‌റ്റഡിയില്‍ തന്നെ വിചാരണ നടക്കുമെന്നാണ് കരുതുന്നത്. പരമാവധി ശിക്ഷയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Also Read: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു; വിദ്യാഭ്യാസ മന്ത്രി