കൊച്ചി: കിഴക്കമ്പലത്തെ ആക്രമണത്തിൽ പോലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്. സംഘർഷം തടയാനെത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ വധിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പോലീസ് ഉദ്യോഗസ്‌ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ മർദിച്ചു. കല്ല്, മരവടി മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ്എച്ച്ഒയെ ആക്രമിച്ചുവെന്നും ശേഷം മറ്റു തൊഴിലാളികൾ കൂട്ടമായെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കേസിൽ 100 പേർ കൂടി അറസ്‌റ്റിലായിട്ടുണ്ട്. ഇതുവരെ 150ലേറെ ആളുകളാണ് അറസ്‌റ്റിലായത്. ഇവരിൽ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസിന് എതിരായ സംഘർഷം ലേബർ കമ്മീഷൻ അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌ഥലത്തെ ക്രമസമാധാനം എങ്ങനെ നഷ്‌ടമായെന്ന് പരിശോധിക്കുമെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. ഇതര സംസ്‌ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. തൊഴിലാളികളുടെ ക്യാംപിൽ നിന്ന് നേരത്തെ എൽഎസ്‌ഡി സ്‌റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്നും പോലീസ് വ്യക്‌തമാക്കി.
Most Read: ഏറ്റുമുട്ടൽ; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ 6 നക്‌സലുകളെ കൊലപ്പെടുത്തി