തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബിജെപി നേതാക്കൾ കേസിൽ സാക്ഷികളാണ്. ആകെ 200 സാക്ഷികളാണ് കേസിലുള്ളത്.
22 അംഗ ക്രിമിനൽ സംഘത്തിന് എതിരെയാണ് കുറ്റപത്രം. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്.
അതേസമയം, കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങവെ കവർച്ച ആകസ്‌മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിക്കൊണ്ടായിരുന്നു ഈ പരാമർശങ്ങള്‍.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ വെച്ച് മൂന്നര കോടി രൂപ കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. ഞായറാഴ്‌ചക്ക് മുൻപ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നത്. തൃശൂരിലെ പ്രമുഖ അഭിഭാഷകൻ എൻകെ ഉണ്ണികൃഷ്‍ണൻ ആണ് കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ.
Most Read: ട്രാൻസ് യുവതി അനന്യയുടെ മരണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ