തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിന് കടന്നുവരാനുള്ള സാഹചര്യം യുഡിഎഫ് ഒരുക്കുകയാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ആർഎസ്എസിന്റെ ആവശ്യപ്രകാരം ആണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
യുഡിഎഫിന്റെ നേതൃപദവി കോൺഗ്രസ് മുസ്‌ലിം ലീഗിന് കൈമാറിയെന്ന് കോടിയേരി ആരോപിച്ചു. കോൺഗ്രസ് മതനിരപേക്ഷ നിലപാട് ലീഗിന് അടിയറവച്ചു. ആർഎസ്എസുമായി രഹസ്യ ബാന്ധവത്തിനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ആർസ്എസുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആർഎസ്എസ് കാര്യാലയത്തിൽ പോയി ചർച്ച നടത്തി. ഇത് എന്തിനായിരുന്നുവെന്ന് വ്യക്‌തമാക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗിന്റെ മതതീവ്രവാദത്തിന് എതിരായ നിലപാട് മാറിയെന്നും കോടിയേരി ആരോപിച്ചു. മുസ്‌ലിം ലീഗിനെ ഫലത്തിൽ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്‌ത്രമാണ്. ജമാഅത്തിനെ എതിർത്തവരായിരുന്നു അവർ. ജമാഅത്തെ ഇസ്‌ലാമിയുടേയും എസ് ഡി പി ഐയുടേയും ഭാഗമായി പ്രവർത്തിക്കുന്ന നില മുസ്‌ലിം ലീഗിന് വന്നിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Also Read: വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; സഖ്യം തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളെന്ന് ചെന്നിത്തല
ബാർ കോഴയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കണം, ബിജു രമേശ് ഉയർത്തിയ ആരോപണത്തിൽ അന്വേഷണം ഉണ്ടാകണം. ബിജു രമേശ് പണം നൽകിയെന്ന ആരോപണം രമേശ് ചെന്നിത്തല തള്ളിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.