ആന്ധ്രാപ്രദേശ്: ഇന്ത്യൻ കല ബഹുസ്വരതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ബഹുസ്വര മുഖം നിലനിർത്തുന്ന കലാകാരൻമാരെ ദേശവിരുദ്ധരാക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും ഇന്ത്യൻ നോവലിസ്‌റ്റും എഴുത്തുകാരനുമായ ഡോ. കെയുഎം വീരഭദ്രപ്പ.
മൂന്നാമത് എസ്‌എസ്‌എഫ് നാഷണൽ സാഹിത്യോൽസവ് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലിൽ ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഡോ. വീരഭദ്രപ്പ. ‘രാജ്യത്തിന്റെ ഭാഗവും ശക്‌തിയുമായ ന്യൂനപക്ഷങ്ങൾ തഴയപ്പെടരുത്. ഇന്ത്യയിലെ മുസ്‌ലിം ചരിത്രം വിസ്‍മരിക്കാനാവുകയില്ല. എഴുനൂറു വർഷക്കാലം രാജ്യം ഭരിച്ച മുഗൾ രാജക്കാൻമാർ മതടിസ്‌ഥാനത്തിലായിരുന്നില്ല പ്രവർത്തിച്ചത്’ -ഡോക്‌ടർ വീരഭദ്രപ്പ പറഞ്ഞു.
‘ബഹദൂർ ഷാ സഫറും ടിപ്പു സുൽത്താനും അടക്കമുള്ളവർ കൊളോണിയൽ രാജ്യത്തോട് സന്ധിയാവാത്തവരാണെന്നും പുസ്‌തകങ്ങളിൽ നിന്നും വെട്ടിമാറ്റപ്പെട്ടാലും അവരെ സ്‌മരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തി നിൽക്കുന്ന ധാരാളം സ്‌മാരകങ്ങളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ദൈവങ്ങളെ മുൻനിർത്തി വോട്ട് തേടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിഭാഗീയതക്ക് കുടപിടിച്ചവർക്ക് ഭാരതരത്ന നൽകിയത് ദുഖകരമെന്നും വീരഭദ്രപ്പ കൂട്ടിച്ചേർത്തു.
എസ്‌എസ്‌എഫ് നാഷണൽ സാഹിത്യോൽസവിൽ ഗുണ്ടക്കൽ എംഎൽഎ വൈ വെങ്കിട്ടരാമ റെഡ്ഡി മുഖ്യാതിഥിയായി. തെലുങ്ക് ചെറുകഥാകൃത്ത് മാരുതി പൗരോഹിതം, ആന്ധ്രാപ്രദേശ് ഉറുദു അക്കാദമി ചെയർമാൻ എച്ച് നദീം അഹ്‌മദ്, എസ്‌എസ്‌എഫ് നാഷണൽ പ്രസിഡണ്ട് നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, നാഷണൽ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി കേരള, നാഷണൽ ഫിനാൻസ് സെക്രട്ടറി ശരീഫ് നിസാമി, സുഹൈറുദ്ധീൻ നൂറാനി വെസ്‌റ്റ് ബംഗാൾ, ചാന്ദ് ഭാഷ, സിഎം ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
രണ്ട് ദിവസമായി നടക്കുന്ന നാഷണൽ സാഹിത്യോൽസവിൽ 25 സംസ്‌ഥാനങ്ങളിൽ നിന്നും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500 ലധികം മൽസരാർത്ഥികൾ പങ്കെടുക്കും. യൂണിറ്റ് മുതൽ സംസ്‌ഥാനതലം വരെ മൽസരിച്ച് വിജയികളായ വിദ്യാർഥികളാണ് നാഷണൽ സാഹിത്യോൽസവിൽ മാറ്റുരക്കുന്നത്.
MOST READ | ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം