കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അധികൃതർ അറിയിച്ചു.
കോവിഡ് രോഗബാധിതർ ഗുരുതരാവസ്‌ഥയിൽ എത്തുന്നതും മരണനിരക്കും 85% കുറക്കാന്‍ സൊട്രോവിമാബ് ചികിൽസയിലൂടെ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
അതേസമയം 65 വയസിന് മുകളിലുള്ള രോഗികള്‍ക്ക് ഈ മരുന്ന് സുരക്ഷിതമാണെങ്കിലും ഓക്‌സിജന്‍ ആവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവര്‍ക്ക് ഇത് നല്‍കില്ല.
ശ്വേതരക്‌താണുക്കള്‍ ക്ളോൺ ചെയ്‌ത് നിര്‍മിക്കുന്ന മോണോക്ളോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്. ഇത് കോവിഡിന്റെ ഇന്ത്യയില്‍ കാണപ്പെട്ട വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളവ തടഞ്ഞുനിര്‍ത്താന്‍ പ്രാപ്‌തമാണെന്ന് ക്ളിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയതായി അധികൃതര്‍ അവകാശപ്പെടുന്നു.
Read Also: 40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവർക്കും വാക്‌സിൻ; മുന്‍ഗണനാക്രമം ഇല്ല