കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് നൽകുന്ന എൻ ഒ സി താൽകാലികമായി നിർത്തിവെച്ചതായി കുവൈത്ത്. എഞ്ചിനീയർമാരുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സൊസൈറ്റി ഓഫ് എഞ്ചിനീയർസും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചേർന്നാണ് ഇന്ത്യൻ എഞ്ചിനീയർമാർക്ക് നൽകുന്ന എൻ ഒ സി നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
മാനദണ്ഡങ്ങളും മറ്റും പാലിക്കാത്തതിന് സൊസൈറ്റി സർട്ടിഫിക്കറ്റുകൾ നിരസിച്ചതിന് ശേഷവും നിരവധി ഇന്ത്യക്കാർ എഞ്ചിനീയർ പദവിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് കുവൈത്ത് കണ്ടെത്തിയിരുന്നു. സൊസൈറ്റി നിരസിച്ചതിന് ശേഷവും ഇത്തരത്തിൽ നിയമനം ലഭിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗത്തിലൂടെയാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കുവൈത്ത് ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണത്തിൽ സർക്കാർ ഏജൻസികളുടെ വ്യാജ മുദ്രകൾ ഉപയോഗിക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടുകൾ ചെയ്തു. മാത്രമല്ല കമ്പനികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനായി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിബന്ധനകൾ പാലിക്കാത്തതിനാൽ 3000 ഇന്ത്യക്കാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ കെഎസ്ഇ വിസ്സമ്മതിച്ചതായും അധികൃതർ കണ്ടെത്തി. വ്യാജരേഖ നിർമ്മിച്ചതിന് ഏഴ് ഇന്ത്യക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും കുവൈത്ത് എഞ്ചിനീയറിങ് സൊസൈറ്റി അറിയിച്ചു.