ന്യൂഡെൽഹി: മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. ഐതിഹാസികവും അപൂർവവുമായ വിജയം, എല്ലാ വോട്ടർമാർക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന് ആത്‌മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്‌ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. സാബ്‌ക സാത്ത്, സാബ്‌ക വികാസ് എന്ന ആശയം വിജയിച്ചിരിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ജനവിധി വിനയപൂർവം അംഗീകരിക്കുന്നതായും പ്രത്യയ ശാസ്‌ത്ര പോരാട്ടം തുടരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ജയിച്ച തെലങ്കാനയിലെ വോട്ടർമാർക്കും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു.
‘മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളുടെ ജനവിധി വിനയപൂർവം അംഗീകരിക്കുന്നു. പ്രത്യയ ശാസ്‌ത്ര പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളോട് വളരെയധികം നന്ദിയുള്ളവനാണ്. തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം ഞങ്ങൾ തീർച്ചയായും നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്‌ക്കും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി’- രാഹുൽ ഗാന്ധി എക്‌സിൽ(ട്വിറ്റർ) കുറിച്ചു.
തെലങ്കാനയിൽ ബിആർഎസിന്റെ മോഹങ്ങൾ തല്ലിക്കെടുത്തിയാണ് തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം നടത്തിയത്. 119 അംഗ നിയമസഭയിൽ 64 സീറ്റും നേടിയാണ് സംസ്‌ഥാനത്ത് അധികാരത്തിലേറുന്നത്. അതേസമയം, രാജസ്‌ഥാനിൽ ഭരണത്തുടർച്ചയെന്ന കോൺഗ്രസിന്റെ മോഹം പൊലിഞ്ഞു. ഒരു പാർട്ടിക്കും അധികാര തുടർച്ച നൽകില്ലെന്ന കാൽനൂറ്റാണ്ടിലേറെയായുള്ള പതിവ് രാജസ്‌ഥാൻ തെറ്റിച്ചില്ല.
ആദ്യമണിക്കൂറിൽ പോരാട്ടത്തിനപ്പുറം കോൺഗ്രസ് ബിജെപിക്ക് വെല്ലുവിളി ആയതേയില്ല. കേവല ഭൂരിപക്ഷത്തിന് വേണ്ട 100 സീറ്റും കടന്നു ബിജെപി കുതിച്ചു. വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആണെന്ന് പ്രവർത്തകരും നേതാക്കളും പറയുന്നത്. രാജ്യത്തെ വലിയ സംസ്‌ഥാനങ്ങളിൽ ഒന്നിൽ പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾക്കിടയിലും കോൺഗ്രസിനെ തോൽപ്പിക്കാനായതിന്റെ ആവേശത്തിലാണ് ബിജെപി.
Most Read| നവകേരള സദസ്; തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിക്ക് സ്‌റ്റേ