ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവെന്‍ഷനും സംയുക്തമായി ചേര്‍ന്നാണ് ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നത്. ആത്മഹത്യയെക്കുറിച്ചും ആത്മഹത്യപ്രവണതകള്‍ തടയുന്നതിന്റെ ആവശ്യകതകളെ ക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ 2003 മുതലാണ് പ്രതിരോധ ദിനം ആചരിച്ചുവരുന്നത്.
അതിനിടയില്‍ സംസ്ഥാനത്ത് സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ പുറത്ത് വന്നു. 2019ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സിന്റെ കണക്കുകള്‍ പ്രകാരം ആത്മഹത്യ നിരക്കില്‍ രാജ്യത്ത് അഞ്ചാമതാണ് കേരളം. 24.3 ശതമാനമാണ് സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. ഇത് ദേശിയ ശരാശരിയേക്കാള്‍ കൂടുതലാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം. 10.2 ശതമാനമാണ് രാജ്യത്തെ ആത്മഹത്യ നിരക്ക്. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതകള്‍ തടയുന്നതിനായി കൂടുതല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നതാണ് ഇതിലൂടെ മനസിലാകുന്നത്.
കോവിഡ് കാലത്ത് മാനസിക പിരിമുറുക്കങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ ഏറ്റവും കൂടുതല്‍ കഷ്ടത്തിലാക്കിയത് കുഞ്ഞുങ്ങളെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ മൂലം അനുഭവിക്കേണ്ടി വരുന്ന മാനസിക പ്രശ്‌നങ്ങള്‍, കൂട്ടുകാരെ കാണാന്‍ പറ്റാത്തതിലുള്ള വിഷമങ്ങള്‍, കുടുംബത്തിനുള്ളിലെ വഴക്കുകള്‍ തുടങ്ങിയവയെല്ലാം പിഞ്ചുകുഞ്ഞുങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരി 1 മുതല്‍ സംസ്ഥാനത്ത് 120ഓളം കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ കോവിഡ് കാലത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 70 ആണ്.
കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ‘ചിരി‘യെന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ടെലിഫോണ്‍ വഴിയുള്ള കൗണ്‍സലിംഗ് പരിപാടിയാണ് ചിരി. 9497900200 എന്ന ടോൾഫ്രീ നമ്പറിലൂടെ കുട്ടികൾക്ക് കൗൺസലിംഗ് ലഭ്യമാകുന്നതാണ്. പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, വര്‍ധിച്ച് വരുന്ന ആത്മഹത്യ പ്രവണത തടയാനാകുമെന്നുമാണ് കരുതുന്നത്.