തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാൻ നിയമ ഭേദഗതിയുമായി രംഗത്തെത്തിയ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
അഴിമതി നിരോധന നിയമത്തിന്റെ എല്ലാ പ്രസക്‌തിയും നഷ്‌ടമായെന്ന് പറഞ്ഞ അദ്ദേഹം ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചിട്ടുണ്ട്.
ലോകായുക്‌തയുടെ പ്രസക്‌തി സർക്കാർ കൗശലപൂർവം ഇല്ലാതാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിൽ ദുരൂഹതയുണ്ട്. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണ്; പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്‌തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പടെയുള്ള നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഇപ്പോൾ ഗവര്‍ണറുടെ പരിഗണനയിലാണ്.
അധികാരത്തിൽ ഇരിക്കുന്നവർക്ക് എതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽസ്‌ഥാനത്തിരിക്കാൻ അർഹരല്ലെന്ന് നിലവിൽ ലോകായുക്‌തയ്‌ക്ക് വിധിക്കാൻ കഴിയും. എന്നാൽ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിൽ ഉള്ളവർക്കെതിരെ ലോകായുക്‌ത വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാവുന്നതാണ്.
അതേസമയം ലോകായുക്‌തയെ നിർവീര്യമാക്കാനുള്ള ഓർഡിനൻസിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ലോകായുക്‌തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
ലോകായുക്‌തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മന്ത്രി ആർ ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്‌തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയുള്ള സർക്കാരിന്റെ നീക്കമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Most Read: സംസ്‌ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ; ബെവ്കോയുടെ ശുപാർശ അംഗീകരിച്ചേക്കും