ഇംഫാൽ: സാമുദായിക കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാ ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകാനാണ് നീക്കം.
കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പോലീസിനെ കൂടാതെ കേന്ദ്ര സേനകളുടെ വൻ വിന്യാസമാണ് നിലവിൽ മണിപ്പൂരിൽ ഉള്ളത്. അതേസമയം, സംഘർഷം തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ ഇന്റർനെറ്റ് നിരോധനം ഈ മാസം അഞ്ചുവരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു. ഈ മാസം എട്ടുവരെയാണ് സ്‌കൂളുകൾ അടച്ചിട്ടത്.
അതേസമയം, മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും, ഗവർണറെ കാണാൻ എത്തിയപ്പോൾ അനുയായികൾ തടഞ്ഞതിന് പിന്നാലെ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്‌തമാക്കിയിരിക്കുകയാണ്. നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
Most Read: ‘സിപിഎമ്മുകാരല്ല, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; കെ സുധാകരൻ