കൽപറ്റ: വൈത്തിരി ഉപവൻ റിസോർട്ട് പരിസരത്ത് മാവോയിസ്‌റ്റ് നേതാവ് സി.പി ജലീൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കുറ്റവിമുക്‌തരെന്ന് അന്വേഷണ റിപ്പോർട്ട്. വയനാട് മുൻ ജില്ലാ കളക്‌ടർ എ.ആർ അജയകുമാർ സമർപ്പിച്ച മജിസ്‌റ്റീരിയൽ അന്വേഷണ റിപ്പോർട്ടിലാണ് പോലീസ് കുറ്റവിമുക്‌തരാണെന്ന് വ്യക്‌തമാക്കിയത്.
2019 മാർച്ച് 6 ന് രാത്രി 9 മണിയോടെയാണ് പോലീസിന്റെ വെടിയേറ്റ് ജലീൽ മരിച്ചത്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് ജലീലിനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് ജലീലിന്റെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ കളക്‌ടറെ അന്വേഷണത്തിന് നിയോഗിച്ചത്. ജലീലിന്റെ കുടുംബത്തിന്റെയും മനുഷ്യാവകാശ പ്രവർത്തകരുടെയും പരാതികൾ കേട്ട ശേഷമാണു 250 പേജോളം വരുന്ന റിപ്പോർട്ട് കൽപറ്റ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.
റിസോർട്ടിലെത്തിയ പോലീസുകാർക്ക് നേരെ മാവോയിസ്‌റ്റ് വെടിവെപ്പ് നടത്തിയെന്നും സ്വയരക്ഷക്ക് വേണ്ടി പോലീസ് തിരിച്ച് വെടിവെച്ചതാണെന്നുമാണ് അന്വേഷണ റിപ്പോർട്ടിലും പറയുന്നത്. എന്നാൽ, ജലീലിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്‌തമായിരുന്നു. വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. സംഭവത്തിൽ കോടതിയുടെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണവും നടന്നു വരുന്നു.
വെടിവെപ്പ് നടന്നതിനേ തുടർന്ന് ജലീലിന്റെ ഒപ്പമുണ്ടായിരുന്നയാൾ വനത്തിലേക്ക് ഓടിപ്പോയി. തുടർന്നും വനത്തിൽ നിന്ന് വെടിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ജലീലിന്റെ സമീപത്തേക്ക് പോയാൽ രക്ഷപെട്ട മാവോയിസ്‌റ്റുകൾ തിരിച്ചടിക്കാൻ സാധ്യത ഉള്ളതിനാലാണ് ജലീലിന് വൈദ്യ ശുശ്രൂഷ നൽകാൻ വൈകിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.