ന്യൂഡെൽഹി: മാവോയിസ്‌റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്‌ഥാനങ്ങളുമായുള്ള അമിത് ഷായുടെ ചര്‍ച്ച ഡെൽഹിയില്‍ തുടങ്ങി. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
മധ്യപ്രദേശ്, തെലങ്കാന, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ബിഹാർ, ഒഡീഷ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്‌ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്, ആന്ധ്ര സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രണ്ട് ഘട്ടമായിട്ടാണ് ചർച്ച നടക്കുന്നത്.
മവോയിസ്‌റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളിയും, സായുധ സേനയുടെ പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ അവലോകനം ചെയ്യുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ക്ക് കേന്ദ്ര സഹായം വർധിപ്പിക്കുമെന്ന് യോഗത്തിൽ അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ മാവോയിസ്‌റ്റ് ആക്രമണങ്ങളും അവയെ പ്രതിരോധിക്കാൻ സ്വീകരിച്ച മാർഗങ്ങളും വിലയിരുത്തി.
മാവോയിസ്‌റ്റ് വേട്ടക്കായി നിയോഗിക്കുന്ന പ്രത്യേക സംഘങ്ങളുടെ ആധുനികവൽക്കരണം അടക്കമുള്ള നടപടികളും ചർച്ചയാകും. നക്‌സൽ ബാധിത പ്രദേശങ്ങളിലെ അടിസ്‌ഥാന സൗകര്യ വികസനമാണ് രണ്ടാംഘട്ട അജണ്ട. നിലവിൽ 45 ജില്ലകളിൽ മാവോയിസ്‌റ്റ് പ്രവർത്തനം വ്യാപകമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണ്ടെത്തൽ. 2019ൽ 61 ജില്ലകളിൽ മാവോയിസ്‌റ്റ് ഭീഷണിയുള്ളതായി കേന്ദ്ര സർക്കാർ വിലയിരുത്തിയിരുന്നു.
Read Also: കാത്തലിക് സിറിയൻ ബാങ്ക് പ്രതിസന്ധി; സെപ്റ്റംബർ 29 മുതൽ ത്രിദിന അഖിലേന്ത്യാ പണിമുടക്ക്