തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ടം അടിച്ചുകൊന്നത് മലയിൻകീഴ് സ്വദേശി ദീപുവിനെ തന്നെയാണെന്ന് കേരള പോലീസിന്റെ സ്‌ഥിരീകരണം. തമിഴ്‌നാട് പോലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ദീപുവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്.
ഒരു വർഷത്തിലേറെയായി ദീപു വീട്ടിൽ വരാറില്ലെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞവർഷം ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ദീപുവും പ്രതിയായിരുന്നു. ഇതിനു പിന്നാലെയാണ് മകൻ ഒളിവിൽ പോയതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ദീപുവിനെതിരെ മലയിൻകീഴ്, ഫോർട്ട് പോലീസ് സ്‌റ്റേഷൻ പരിധികളിൽ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. ദീപുവിന് ഒപ്പമുണ്ടായിരുന്ന അരവിന്ദും പോലീസ് കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളിയിലെ അല്ലൂരിൽ മലയാളി യുവാക്കളെ ഒരു സംഘം നാട്ടുകാർ ചേർന്ന് ആക്രമിച്ചത്. മോഷ്‌ടാക്കളെന്ന് ആരോപിച്ചാണ് ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപു മരിച്ചിരുന്നു. അരവിന്ദിന്റെ ആരോഗ്യസ്‌ഥിതി നിലവിൽ തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി തമിഴ്‌നാട് പോലീസ് കേരളത്തിൽ എത്തുമെന്നും സൂചനകളുണ്ട്.
Read also: അനീഷിന്റെ കൊലപാതകം; മരണകാരണം ആന്തരിക രക്‌തസ്രാവം