ന്യൂഡെൽഹി: മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ള തുക വായ്‌പയെടുത്തവരുടെ അക്കൗണ്ടിലേക്ക് ഉടൻ എത്തും. ധനകാര്യ സ്‌ഥാപനങ്ങൾ നവംബർ 5ഓടെ ഈ തുക ഉപഭോക്‌താക്കളുടെ അക്കൗണ്ടിൽ വരവ് വെക്കും. മൊറട്ടോറിയം കാലയളവിലെ പലിശക്ക് മേലുള്ള പലിശയായിരിക്കും വരവുവെക്കുക. എക്‌സ് ഗ്രേഷ്യ എന്ന പേരിലാണ് സർക്കാർ ഈ തുക അനുവദിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള വായ്‌പക്കാണിത് ബാധകം.
വായ്‌പ കൊടുത്ത സ്‌ഥാപനങ്ങൾ വഴി ഉപഭോക്‌താവിലേക്ക് എത്തുന്നത് മാർച്ച് 1 മുതൽ ഓഗസ്‌റ്റ് 31 വരെയുള്ള കാലയളവിലെ തുകയാണ്. ഇങ്ങനെ വരവ് വെക്കുന്ന തുക ഡിസംബർ 15ഓടെ വായ്‌പാദാതാക്കൾക്ക് സർക്കാർ കൈമാറും. ദീപാവലിക്ക് മുമ്പ് ആനുകൂല്യം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് പെട്ടെന്നുള്ള നടപടി. വിഷയത്തിലെ കൂടുതൽ വായനക്ക് ഈ ലിങ്ക് സഹായിക്കും.
ആർക്കൊക്കെ കൂട്ട് പലിശ ഒഴിവാകും?
രണ്ട് കോടി രൂപ വരെ വായ്‌പ എടുത്തവർക്കും രണ്ട് കോടി രൂപയിൽ താഴെ മാത്രം തിരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് കൂട്ടുപലിശ ഒഴിവായി കിട്ടുന്നത്. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർക്കും എക്‌സ് ഗ്രേഷ്യ ആനുകൂല്യം ഒരുപോലെ ലഭിക്കും.
ചെറുകിട വ്യവസായങ്ങൾക്ക് ആയുള്ള വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്‌പ, വ്യക്‌തിഗത വായ്‌പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്‌പ, തുടങ്ങിയവക്കാണ് ഇളവ് ലഭിക്കുക. മാർച്ച് മുതൽ ഓഗസ്‌റ്റ് വരെയുള്ള കൂട്ടുപലിശ ഒഴിവാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത ബാങ്കുകൾക്ക് താങ്ങാനാവില്ലെന്നതിനാൽ അത് കേന്ദ്രസർക്കാർ ഏറ്റെടുക്കും.
എക്‌സ് ഗ്രേഷ്യ ലഭിക്കുന്ന ബാങ്കുകൾ?
പൊതുമേഖലാ ബാങ്കുകൾ, ബാങ്കിങ് കമ്പനികൾ, സഹകരണ ബാങ്കുകൾ (അർബൻ സഹകരണ ബാങ്ക്, സംസ്‌ഥാന സഹകരണ ബാങ്ക്, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക്), റീജിയണൽ റൂറൽ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്‌ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി, റിസർവ് ബാങ്കിൽ രജിസ്‌റ്റർ ചെയ്‌ത ഹൗസിങ് ഫിനാൻസ് കമ്പനി, നാഷണൽ ഹൗസിങ് ബാങ്ക് എന്നിവയിൽനിന്നെടുത്ത വായ്‌പകൾക്കാണ് എക്‌സ് ഗ്രേഷ്യ ലഭിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ കമ്പനി, മൈക്രോ ഫിനാൻസ് ഇൻസ്‌റ്റിറ്റൃൂഷൻ എന്നിവ റിസർവ് ബാങ്ക് അംഗീകരിച്ച സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനിൽ (എസ്.ആർ.ഒ.) അംഗമായിരിക്കണം എന്ന് നിബന്ധനയുണ്ട്.
അക്കൗണ്ടിലേക്കെത്തുന്ന തുക?
50 ലക്ഷം രൂപ അടക്കാൻ ബാക്കിയുള്ള ഭവന വായ്‌പയിൽ ഉപഭോക്താവിന് 12,425 രൂപമാത്രമായിരിക്കും. ആനുകൂല്യമായി ലഭിക്കുക ആറുമാസത്തേക്ക് 8 ശതമാനം നിരക്കിൽ 2 ലക്ഷം രൂപ സാധാരണ പലിശയും 2,12,425 രൂപ കൂട്ടുപലിശയും വരുന്നുണ്ടെന്ന് കണക്കാക്കി ഇവ തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയാണ് 12,425 രൂപ എക്‌സ് ഗ്രേഷ്യ ഇനത്തിൽ നൽകുന്നത്.
Also Read: ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ഗാന്ധി