തിരുവനന്തപുരം : രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഉയർന്ന കോവിഡ് കണക്കുകൾ വെല്ലുവിളി സൃഷ്‌ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ നിന്നുള്ളവയാണ്. 11,039 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 5,716 കേസുകളും കേരളത്തിൽ നിന്നാണ്. രാജ്യത്തെ കോവിഡ് കണക്കുകളിൽ ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളമാണെന്നാണ് ഇതിൽ നിന്നും വെളിപ്പെടുന്നത്.
അതേസമയം തന്നെ രാജ്യത്ത് ഒരു സമയത്ത് കോവിഡ് ഏറ്റവും കൂടുതൽ രൂക്ഷമായി നിലനിന്നിരുന്ന മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം 1,927 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട് ചെയ്യുന്നത് ഈ രണ്ട് സംസ്‌ഥാനങ്ങളിൽ നിന്നാണ്. അതായത് രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും ഈ രണ്ട് സംസ്‌ഥാനങ്ങളിൽ നിന്നാണ് റിപ്പോർട് ചെയ്യുന്നത്.
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള കോവിഡ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയാണ്. കൂടാതെ രാജ്യത്ത് തന്നെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 12 ജില്ലകൾ കേരളത്തിൽ നിന്നുള്ളതാണ്. കോവിഡിന്റെ ആരംഭഘട്ടത്തിൽ രോഗവ്യാപനം വലിയ തോതിൽ കുറക്കാൻ സാധിച്ചിരുന്ന കേരളം നിലവിൽ രോഗവ്യാപന തോതിൽ ഒന്നാമതെത്തി നിൽക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ മാസങ്ങളിലായി നടന്ന ഓണം, ക്രിസ്‌മസ് ആഘോഷങ്ങളും തുടർന്ന് വന്ന തദ്ദേശ തിരഞ്ഞെടുപ്പുമാണ് ഇപ്പോൾ വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകാൻ ഇടയാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നു.
നേരത്തെ രണ്ട് തവണ കേന്ദ്രസംഘം കേരളത്തിലെത്തി കോവിഡ് സ്‌ഥിതിഗതികൾ പരിശോധിച്ചെങ്കിലും സ്‌ഥിതി ഗുരുതരമല്ലെന്നാണ് വിലയിരുത്തിയത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥരും ഡെൽഹി ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലെ വിദഗ്‌ധരുമടങ്ങുന്ന സംഘം ഒരാഴ്‌ചക്കുള്ളില്‍ കേരളത്തിലെത്തും. തുടർന്ന് സംസ്‌ഥാനത്തെ നിലവിലത്തെ സ്‌ഥിതിഗതികൾ കേന്ദ്രത്തെ അറിയിക്കും. കേരളത്തിൽ കോവിഡ് വ്യാപനം ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചുവെന്നാണ് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഉൾപ്പടെയുള്ളവർ കുറ്റപ്പെടുത്തുന്നത്.
Read also : ഭിന്നതകൾ മാറും, എൻസിപി എൽഡിഎഫിൽ ഉറച്ചു നിൽക്കും; ടിപി പീതാംബരൻ