ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‍ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു വിജയം ഉറപ്പിച്ച് കഴിഞ്ഞു. എൻഡിഎയുടെ ഭാഗമല്ലാത്ത ഏഴ് പാർട്ടികളുടെ പിന്തുണ ഉറപ്പിച്ചതോടെ അറുപത് ശതമാനത്തിൽ അധികം വോട്ടുകൾ മുർമു ഉറപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ തവണ രാംനാഥ് കോവിന്ദ് നേടിയതിനേക്കാൾ ഭൂരിപക്ഷം നേടാൻ കഴിയുമോ എന്നതിൽ മാത്രമാണ് ആകാംക്ഷ.
ബിജെപിയുടെയും എൻഡിഎയുടെയും ഘടകകക്ഷികളുടെയും വോട്ടുകൾ മാത്രം കൂട്ടിയാൽ മുർമുവിന് 5,33,751 വോട്ടുമൂല്യം ഉറപ്പാണ്. ജയിക്കാൻ പിന്നെ വേണ്ടത് കേവലം 9,465 വോട്ടുമൂല്യം മാത്രം. 45,709 വോട്ടുകളുള്ള വൈഎസ്‌ആർ കോൺഗ്രസ് 31,835 വോട്ടുമൂല്യമുള്ള ബിജെഡി എന്നിവരുടെ പിന്തുണ ഉറപ്പിച്ചാണ് ദ്രൗപതി മുർമുവിന്റെ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അതിനാൽ മുർമുവിന്റെ ജയസാധ്യതയിൽ പ്രതിപക്ഷത്തിന് പോലും സംശയമുണ്ടാകില്ല. എങ്കിലും പരമാവധി വോട്ടുമൂല്യം നേടുക വഴി പ്രതിപക്ഷ ഐക്യത്തിന് വിള്ളൽ വീഴ്‌ത്തുകയെന്ന ലക്ഷ്യം കൂടി ബിജെപിക്കുണ്ട്.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചെങ്കിലും 2019ൽ മീരാകുമാറിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ സ്‌ഥാനാർഥി യശ്വന്ത് സിൻഹ. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 52,033 വോട്ടുമൂല്യം അധികം നേടി 4,19,347 വോട്ട് മൂല്യം സ്വന്തമാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പ്രതിപക്ഷ ഐക്യനിരയിൽ നിന്ന് അകലം പാലിക്കുന്ന എഎപിയും ടിആർസും പിന്തുണച്ചതും നിർണായകമായി. അതേസമയം, ശിവസേനയും ജെഎംഎം ഉം എൻഡിഎ പക്ഷത്തേക്ക് ചാഞ്ഞത് പ്രതിപക്ഷ ഐക്യത്തിന് കളങ്കമായി.
Most Read: തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ