കാസർഗോഡ്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി കൂടുതൽ സ്‌ഥലം നിർമാണ കമ്പനി ഏറ്റെടുക്കുന്നതായി പരാതി. കാസർഗോഡ് ജില്ലയിൽ പലയിടത്തും നേരത്തെ സ്‌ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ മാറി വേറെ കല്ല് സ്‌ഥാപിച്ചതായാണ് പരാതി.
നേരത്തെ കാസർഗോഡ് അണങ്കൂറിലെ പ്രസാദിന്റെ വീട്ടില്‍ ദേശീയ പാതാ വികസനത്തിനായി സ്‌ഥലം ഏറ്റെടുക്കാൻ നിർമാണ കമ്പനി അടയാളമിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കമ്പനി ഉദ്യോഗസ്‌ഥര്‍ വന്ന് പുതിയ അടയാളമിട്ടു. നേരത്തെ ഏറ്റെടുത്തതില്‍ നിന്നും അധികം സ്‌ഥലമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. നുള്ളിപ്പാടിയിലും സമാന നടപടി ഉണ്ടായിട്ടുണ്ട്. മീറ്ററുകള്‍ അധികം ഏറ്റെടുത്ത് വേറെ കല്ല് സ്‌ഥാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
ഉടമകളില്‍ നിന്ന് ഭൂമി അക്വയര്‍ ചെയ്‌ത് ദേശീയ പാതാ അക്വിസിഷന്‍ വിഭാഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിര്‍ത്തി നിർണയിച്ച് കല്ല് സ്‌ഥാപിച്ചിരുന്നു. ഇതില്‍ പലതിലുമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് അണങ്കൂര്‍, വിദ്യാനഗര്‍, കുമ്പള, ഉപ്പള ഭാഗങ്ങളില്‍ നിന്നായി നൂറോളം പരാതികളാണ് ദേശീയ പാത സ്‌ഥലമെടുപ്പ് വിഭാഗത്തിന് ലഭിച്ചത്. എന്നാല്‍ നടപ്പാത അടക്കം 45 മീറ്റര്‍ വീതി കണക്കാക്കിയാണ് കല്ലുകള്‍ സ്‌ഥാപിച്ചത് എന്നാണ് നിർമാണ കമ്പനി പറയുന്നത്.
Most Read: ലീഗിൽ നിന്ന് സ്‌ത്രീകൾ ഇതിൽകൂടുതൽ മാന്യത പ്രതീക്ഷിക്കരുത്; എ വിജയരാഘവൻ