തിരുവനന്തപുരം: മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്‌എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളാണ് പറയുന്നത്. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
ഒരിടവേളക്ക് ശേഷമാണ് എന്‍എസ്‌എസ് വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. മന്നം ജയന്തി സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിക്കുന്നില്ല, നിയന്ത്രിത അവധിയായി മാത്രമാണ് കണക്കാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മന്നം ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. പക്ഷേ സമ്പൂര്‍ണ അവധിയായി മന്നം ജയന്തി ദിനത്തെ അംഗീകരിക്കുന്നില്ലെന്നും എന്‍എസ്‌എസിനോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നും സുകുമാരൻ നായർ വിമര്‍ശിച്ചു.
ഇതിനിടെ എന്‍എസ്‌എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.എന്‍എസ്‌എസ് ഉന്നയിച്ച പ്രശ്‌നം അടിയന്തിരമായി പരിഗണിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് പക്ഷം പിടിക്കാത്തത് കൊണ്ടായിരിക്കാം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ താൽപര്യം പ്രകടിപ്പിക്കാത്തതെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ പറഞ്ഞു.
Also Read: ഐഎസ്‌ആർഒ ചാരക്കേസ്; പിന്നിൽ പാക് ഏജൻസികൾ, സിബിഐയ്‌ക്കെതിരെ ആർബി ശ്രീകുമാർ