മലപ്പുറം: ചെറുപ്രായത്തില്‍ തന്നെ ലിംഗസമത്വ ബോധം വളർത്താനെന്ന വ്യാജേന വിദ്യാർഥികളെ ആൺ-പെൺ വ്യത്യാസം ഇല്ലാതെ ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ആസൂത്രിത പദ്ധതിയുണ്ടെന്ന് ജംഇയ്യത്തുല്‍ ഖുത്വബ.
കേരളം മുഴുവനായി വ്യാപിച്ചുകിടക്കുന്ന, സമസ്‌തക്ക് കീഴിലുള്ള ആയിരകണക്കിന് വരുന്ന മസ്‌ജിദുകളിലെ പ്രധാന കർത്തവ്യ നിർവഹണ പണ്ഡിതരുടെ കൂട്ടായ്‌മയായ ‘ജംഇയ്യത്തുല്‍ ഖുത്വബ’ ഇസ്‌ലാമിക സമൂഹത്തിൽ ധാർമികത വളർത്തുന്നതിലും അച്ചടക്കവും മൂല്യബോധവും നിലനിറുത്തുന്നതിലും പ്രധാനപങ്ക് വഹിക്കുന്ന സംഘടനയാണ്.
ധാര്‍മികതയുടെ അതിര്‍ വരമ്പ് കാത്തുസൂക്ഷിക്കുന്ന കേരളീയ സമൂഹത്തിന് ഈ നീക്കത്തിൽ ആശങ്കയുണ്ടെന്നും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത ഇത്തരം ആശയങ്ങള്‍ മതനിരാസചിന്ത വേഗത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ജംഇയ്യത്തുല്‍ ഖുത്വബയുടെ മലപ്പുറം ജില്ലാകമ്മിറ്റി പ്രസ്‌താവനയിലൂടെ അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ ധാര്‍മിക ബോധത്തെ ദുര്‍ബലപ്പെടുത്തുന്ന ലിബറല്‍ ആശയങ്ങള്‍ ആസൂത്രിത ലക്ഷ്യത്തോടെ നടപ്പിലാക്കാന്‍ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിയാല്‍ വ്യാപകമായ ബോധവല്‍ക്കരണത്തിന് സംഘടന രംഗത്തിറങ്ങുമെന്നും ജംഇയ്യത്തുല്‍ ഖുത്വബ നേതൃത്വം മുന്നറിയിപ്പ് നല്‍കി.
മലപ്പുറം സുന്നീ മഹലില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദലി ബാഖവി കിഴക്കെപുറം അധ്യക്ഷത വഹിച്ചു. ഹംസ റഹ്‌മാനി കൊണ്ടി പറമ്പ്, ജഅ്ഫര്‍ഹുദവി ഇന്ത്യനൂര്‍, ഇസ്‌മാഈൽ ഹുദവി ചെമ്മാട്, മുജീബ് റഹ്‌മാൻ ദാരിമി ഉദിരംപൊയില്‍, ഇര്‍ഷാദലി വാഫി താനൂര്‍, ഇബ്രാഹിം ബാഖവി ആലങ്കോട്, ബഷീര്‍ ഹസനി ആലത്തിയൂര്‍, സുബൈര്‍ ദാരിമി, അബ്‌ദുൽ ലത്തീഫ് ബാഖവി വേങ്ങര, ഉസാമ ഫൈസി തിരൂര്‍, മന്‍സൂര്‍ ബാഖവി നിലമ്പൂര്‍, സയ്യിദ് ജലാലുദ്ധീന്‍ ഫൈസി കാളികാവ്, ഹുസൈന്‍ ഫൈസി, മുസ്‌തഫ ഖാസിമി എടവണ്ണപ്പാറ, മന്‍സൂര്‍ വാഫി എടവണ്ണപ്പാറ, സയ്യിദ് ഹാമിദ് കോയ തങ്ങള്‍ പയ്യനാട്, മുഹമ്മദ് ബാഖവി അരീക്കോട്, അബ്‌ദുൽ റഷീദ് ദാരിമി അരീക്കോട്, അബ്‌ദുസമദ് ഫൈസി പുഴക്കട്ടിരി, സാദിഖ് അലി ഹുദവി എന്നിവർ യോഗത്തിൽ സംസാരിച്ചു.
Most Read: മസ്‌ജിദ് നിൽക്കുന്നത് ഭഗവാൻ കൃഷ്‌ണൻ ജനിച്ചിടത്ത്; മുസ്‌ലീങ്ങളുടെ നമസ്‌കാരം തടയണം