കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു. പശ്‌ചിമ ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂല്‍ സംസ്‌ഥാന സമിതിയംഗം ഛത്രധര്‍ മഹതോയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ ഉറങ്ങുകയായിരുന്ന മഹതോയെ നാല്‍പ്പതംഗ സംഘം എത്തിയാണ് കസ്‌റ്റഡിയിൽ എടുത്തത്.
എന്‍ഐഎ നല്‍കിയ രേഖകള്‍ സ്വീകരിക്കാനോ അതില്‍ ഒപ്പുവെക്കാനോ ബന്ധുക്കള്‍ സമ്മതിച്ചില്ല. തുടർന്ന് വലിച്ചിഴച്ചാണ് ഇദ്ദേഹത്തെ വാഹനത്തിൽ എത്തിച്ചതെന്ന് മഹതോയുടെ അഭിഭാഷകൻ കൗശിക് സിൻഹ പറയുന്നു. ഉന്തും തള്ളലും നടന്നതിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ശേഷം കോടതിയിൽ ഹാജരാക്കിയ മഹതോയെ മാര്‍ച്ച് 30 വരെ എന്‍ഐഎ കസ്‌റ്റഡിയില്‍ വിട്ടു.
2009ല്‍ സിപിഎം നേതാവ് പ്രബിര്‍ ഘോഷിനെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകള്‍ മഹതോക്കെതിരെ നിലവിലുണ്ട്. അന്ന് അറസ്‌റ്റിലായ മഹാതോയെ വിട്ടയക്കാൻ മാവോയിസ്‌റ്റുകൾ ഭുവനേശ്വർ രാജ്ധാനി എക്സ്പ്രസ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ആഴ്‌ചയിൽ മൂന്നു ദിവസം എൻഐഎക്കു മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് അടുത്തിടെ പാലിക്കാത്തതിനെ തുടർന്നാണ് അറസ്‌റ്റ് എന്നാണ് സൂചന.
Read also: തമിഴ്‌നാടിന് മുട്ടുകുത്തേണ്ടി വന്നു, കാരണം മുഖ്യമന്ത്രിയുടെ അഴിമതി; രാഹുൽ ഗാന്ധി