തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനഃരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം വീണ്ടും തുടങ്ങും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പോലീസ് മേധാവി നിർദ്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം.
അതേസമയം, നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ നടപടികൾ ശക്‌തമാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 726 ക്യാമറകളാണ് സംസ്‌ഥാനത്ത് ഉടനീളം സ്‌ഥാപിക്കുന്നത്. 235 കോടി രൂപയാണ് ഇതിന്റെ ചിലവ്. 2013ൽ ദേശീയ, സംസ്‌ഥാന പാതകളിൽ സ്‌ഥാപിച്ച 207 സ്‌പീഡ് ക്യാമറകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 97 എണ്ണം മാത്രമാണ്.
നേരത്തെ ക്യാമറ വെച്ചതും ഇപ്പോൾ പുതിയത് സ്‌ഥാപിക്കുന്നതും കെൽട്രോണാണ്. സ്‌പീഡ് ക്യാമറകളിൽ നിന്ന് 2022 വരെ 105 കോടിയാണ് പിഴയീടാക്കിയിട്ടുള്ളത്. അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നത്. എന്നാൽ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും.
Read Also: തെളിവ് നശിപ്പിച്ചെന്ന പരാതി; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്