തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധി തുടരുന്നതിനിടെ, നിപ പരിശോധനക്കായി സംവിധാനം ഒരുക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം തോന്നയ്‌ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്‌ഥിരീകരിക്കാനുമുള്ള സംവിധാനം ഒരുക്കിയതായി മന്ത്രി അറിയിച്ചു.
ഇതുകൂടാതെ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ലാബും പൂനെ എൻഐവിയുടെ മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും അതനുസരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന സങ്കീർണമാണ്. അപകടകരമായ വൈറസായതിനാൽ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പിസിആർ അല്ലെങ്കിൽ റിയൽ ടൈം പിസിആർ ഉപയോഗിച്ച് ലബോറട്ടറി പരിശോധന നടത്തിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്‌ഥാനത്ത് പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒമ്പത് വയസുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും മന്ത്രി അറിയിച്ചു. ഓക്‌സിജന്റെ സഹായത്താലാണ് ഇപ്പോൾ കുട്ടിയെന്നും ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതുതായി 44 പേർ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടു. ഇതോടെ ആകെ 1233 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുന്ന വാർഡുകളിലെ വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 34167 വീടുകളിലാണ് സന്ദർശനം നടത്തിയതെന്ന് മന്ത്രി അറിയിച്ചു. നിപയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി 36 വവ്വാലുകളുടെ മൂന്ന് സാമ്പിളുകൾ വീതം ശേഖരിച്ചു പൂനെ വൈറോളജി ലാബിൽ അയച്ചു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!