തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരണനിരക്ക് (ടിപിആർ) മാറ്റമില്ലാതെ തുടരുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. തദ്ദേശ സ്‌ഥാപനാടിസ്‌ഥാനത്തിൽ ഉള്ള നിരക്ക് ചൊവ്വാഴ്‌ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം അവലോകനം ചെയ്യും. അതിനുശേഷമാകും കൂടുതൽ ഇളവ് നൽകണമോയെന്ന് തീരുമാനിക്കുക.
നിലവിലെ സാഹചര്യത്തിൽ ടിപിആറിന്റെ അടിസ്‌ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശനിയാഴ്‌ച ചേർന്ന അവലോകന യോഗത്തിൽ രോഗവ്യാപന, സ്‌ഥിരീകരണ നിരക്കുകൾ വിലയിരുത്തിയിരുന്നു.
ടിപിആർ കൂടിയ തദ്ദേശസ്‌ഥാപനങ്ങളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദ്ദേശം. 313 തദ്ദേശ സ്‌ഥാപനങ്ങളിലാണ് ടിപിആർ എട്ടുശതമാനത്തിൽ താഴെയുള്ളത്.
രണ്ടാം തരംഗത്തിന്റെ വ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് പ്രതിവാര ശരാശരി നിരക്കുകളുടെ അടിസ്‌ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രണ്ടാം തരംഗത്തിൽ 28 ശതമാനത്തിന് മുകളിൽപോയ ടിപിആർ ഈമാസം 17ഓടെ 10 ശതമാനത്തിലെത്തി. 10.37 ശതമാനമാണ് കഴിഞ്ഞ ഒരാഴ്‌ചത്തെ ടിപിആർ.
അതേസമയം ക്രൈസ്‌തവ ദേവാലയങ്ങളിൽ ഞായറാഴ്‌ച കൂടുതൽപേർക്ക് പ്രവേശിക്കാനും പ്രാർഥന നടത്തുന്നതിനും അനുമതി വേണമെന്ന് വിവിധ സഭാനേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇളവ് അനുവദിച്ചിട്ടില്ല. 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. അതുതന്നെ ഞായറാഴ്‌ചയും തുടരും.
Most Read: രാഷ്‌ട്രപതിക്കായി ഗതാഗത നിയന്ത്രണം; ചികിൽസ കിട്ടാതെ സ്‌ത്രീ മരിച്ചു, മാപ്പ് ചോദിച്ച് പോലീസ്