ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ നിർണയിക്കരുതെന്ന് കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി. എല്ലാവർക്കും അവരവരുടെ കൂടെ നിൽക്കുന്നവരെ സ്‌ഥാനാർഥികളാക്കണം എന്നുണ്ടാകും. എന്നാൽ ഇത് മാറ്റിവെക്കണം. പാർട്ടിക്ക് താൽപ്പര്യമുള്ള വിജയസാധ്യതയുള്ള നേതാക്കളെ സ്‌ഥാനാർഥിക്കളാക്കണമെന്നും സംസ്‌ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധി കർശന നിർദേശം നൽകി.
ഉമ്മൻ ചാണ്ടിയെ മേൽനോട്ട സമിതി നേതൃത്വത്തിൽ കൊണ്ടുവന്നത് ആലോചിച്ചെടുത്ത തീരുമാനമാണ്. മേൽനോട്ട സമിതിക്ക് നേതൃത്വം നൽകും എന്നതിന് അർഥം അദ്ദേഹം മുഖ്യമന്ത്രിയാകും എന്നല്ല. മുഖ്യമന്ത്രി പദത്തിലേക്ക് ഡെൽഹിയിൽ നിന്ന് ആരെയും പരിഗണിക്കുന്നില്ല. മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ശശി തരൂരിന് യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും സ്വതന്ത്ര്യ നിലപാട് എടുക്കുന്നവർക്കും ഇടയിലുള്ള സ്വാധീനമാണ് അദ്ദേഹത്തെ മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്താൻ കാരണമെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.
മേൽനോട്ട സമിതിക്ക് സ്‌ഥാനാർഥി നിർണയത്തിൽ ഒരു റോളുമുണ്ടാകില്ല. അതിന് വേണ്ടി തിരഞ്ഞെടുപ്പ് സമിതിയും സ്‌ക്രീനിംഗ് കമ്മിറ്റിയും രൂപവൽക്കരിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച അന്തിമ തീരുമാനം സ്‌ക്രീനിംഗ് കമ്മിറ്റിയായിരിക്കും കൈക്കൊള്ളുക. സ്‌ഥാനാർഥികളായി പുതുമുഖങ്ങളെ കൊണ്ടുവരണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലാതലങ്ങളിൽ എംപിമാർ നേതൃത്വം നൽകണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി.
Read also: സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്